ആലുവ കൊല: പ്രതിയുടെ അറസ്റ് നീളുന്നു
കൊച്ചി: ആലുവ കൊലക്കേസ് പ്രതിയുടെ അറസ്റ് നീളുന്നു . പൊലീസിന്റെ കസ്റഡിയിലുള്ള ആന്റണി നല്കിയ മൊഴികള്‍ വിശ്വസനീയമാണോയെന്ന സംശയവും തെളിവുകളുടെ അഭാവവുമാണ് പൊലീസിനെ കുഴക്കുന്നത് .
ഒറ്റയ്ക്കാണ് കൃത്യം നിര്‍വഹിച്ചതെന്ന ആന്റണിയുടെ മൊഴി വിശ്വാസത്തിലെടുക്കാന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല . കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും അതെല്ലാം പ്രതി സമര്‍ത്ഥമായി മറച്ചുവയ്ക്കുകയാണെന്നും സംശയം നിലനില്ക്കുകയാണ് . കൊല്ലപ്പെട്ട അഗസ്റിന്റെ അടുത്ത ബന്ധുവാണ് പ്രതിയായ ആന്റണി .
പണത്തിന് വേണ്ടി ഒറ്റയ്ക്കാണ് കൃത്യം നിര്‍വഹിച്ചതെന്നും തികച്ചും ആകസ്മികമായാണ് കുടുംബത്തിലെ ആറുപേരെയും കൊലപ്പെടുത്തേണ്ടി വന്നതെന്നുമുള്ള ആന്റണിയുടെ മൊഴിയാണ് അന്വേഷണ ഉദ്യോഗസ്ഥരില്‍ അവിശ്വാസം സൃഷ്ടിച്ചിരിക്കുന്നത്. ഒന്നിലധികം പേര്‍ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പൊലീസ് തുടക്കം മുതല്‍ വിശ്വസിച്ചിരുന്നത് . എന്നാല്‍ നിഗമനങ്ങളുമായി ഒരു തരത്തിലും പൊരുത്തപ്പെടുന്നതല്ല പ്രതിയുടെ മൊഴി . ആലുവയ്ക്ക് പുറത്ത് പ്രത്യേക ലോക്കപ്പില്‍ സൂക്ഷിച്ചിട്ടുള്ള പ്രതിയെ ഉദ്യോഗസ്ഥര്‍ മാറി മാറി ചോദ്യം ചെയ്തുവരികയാണ് .
പണത്തിന് വേണ്ടിയുള്ള വാക്കുതര്‍ക്കത്തിനിടയില്‍ അഗസ്റിന്റെ സഹോദരി കൊച്ചുറാണിയെയും അമ്മ ക്ലാരയെയും കൊലപ്പെടുത്തേണ്ടി വന്നെന്നും തുടര്‍ന്ന് അഗസ്റിനും കുടുംബവും സിനിമ കഴിഞ്ഞ് തിരിച്ചെത്തുത് വരെ കാത്തുനിന്നെന്നുമാണ് ആന്റണി പൊലീസിന് നല്കിയ മൊഴി . സിനിമ കഴിഞ്ഞെത്തിയ അഗസ്റിനും ഭാര്യ ബേബിയുമാണ് ആദ്യം ആന്റണിയുടെ കോടാലിക്കിരയായത് . അതിന് ശേഷം മക്കളായ ദിവ്യയുടെയും ജോസഫിന്റെയും നേര്‍ക്ക് പാഞ്ഞടുത്തു . തങ്ങളെ കൊല്ലരുതെന്ന് കുട്ടികള്‍ യാചിച്ചെങ്കിലും അവരെയും വകവരുത്തുകയായിരുന്നെന്ന് ആന്റണി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു .
അഗസ്റിനും കുടുംബവും സീനത്ത് തീയേറ്ററില്‍ സിനിമയ്ക്ക് പോകുന്നതിനുമുമ്പ് തന്നെ ആന്റണി അഗസ്റിന്റെ വസതിയിലെത്തിയിരുന്നു . അഗസ്റിനും കുടുംബവും പോയതിന് ശേഷമാണ് കൊച്ചുറാണിയോട് പണം ചോദിച്ചത് . പണം നല്കാന്‍ വിസമ്മതിച്ച കൊച്ചുറാണിയെ അടിച്ചു വീഴ്ത്തി . ഇതു കണ്ട് നിലവിളിച്ച അമ്മ ക്ലാരയെയും തലക്കടിച്ചു വീഴ്ത്തി . ഒറ്റയടിക്ക് തന്നെ ക്ലാര മരിച്ചെങ്കിലും കൊച്ചുറാണിയില്‍ ജീവന്‍ അവശേഷിച്ചിരുന്നു . തുടര്‍ന്ന് കഴുത്തില്‍ ഇലക്ട്രിക് വയര്‍ കുരുക്കി മരണം ഉറപ്പ് വരുത്തുകയായിരുന്നത്രെ .
താന്‍ വീട്ടിലുളളത് അഗസ്റിനും കുടുംബവും അറിഞ്ഞത് കൊണ്ടാണ് അവരെയും കൊലപ്പെടുത്താന്‍ നിശ്ചയിച്ചതെന്ന് ആന്റണി പൊലീസിനോട് പറഞ്ഞു . സിനിമ കഴിഞ്ഞ് അവര്‍ തിരിച്ചെത്താന്‍ കാത്തിരിക്കുന്നതിനിടയില്‍ ക്ലാരയുടെയും കൊച്ചുറാണിയുടെയും മൃതദേഹം തുണികൊണ്ട് മൂടിയിട്ടു . അഗസ്റിനും ഭാര്യയും വീടിനുള്ളില്‍ കയറിയപ്പോള്‍ തന്നെ കോടാലികൊണ്ടുള്ള വെട്ടേറ്റ് അച്ഛനും അമ്മയും വീഴുന്നത് കണ്ട് നിലവിളിച്ച കുട്ടികള്‍ ജീവനുവേണ്ടി യാചിച്ചു . അവരെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം മരണം ഉറപ്പ് വരുത്താന്‍ ഞരമ്പുകള്‍ മുറിച്ചതായും ആന്റണി പൊലീസിന് മൊഴി നല്കി .
ഇത്രയും കൃത്യങ്ങള്‍ സ്വയം നിര്‍വഹിച്ചെന്ന ആന്റണിയുടെ മൊഴി വിശ്വസിച്ചാല്‍ പ്രതി അമാനുഷികനാണെന്ന് കരുതേണ്ടിവരുമെന്ന് ഒരു പൊലീസുദ്യോഗസ്ഥന്‍ പറഞ്ഞു . ആന്റണിയെ സഹായിച്ചെന്ന് സംശയമുള്ള രണ്ട് പേര്‍ കൂടി കസ്റഡിയിലുണ്ടെങ്കിലും ഇയാള്‍ ഒറ്റയ്ക്ക് കുറ്റമേറ്റെടുത്തത് അന്വേഷണത്തിന്റെ അവസാനഘട്ടത്തില്‍ ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് . ആന്റണി മാത്രമാണ് പ്രതിയെന്ന കണ്ടെത്തല്‍ വിശ്വസിക്കാന്‍ നാട്ടുകാരും തയ്യാറല്ല .
അതേ സമയം മുമ്പ് ക്രിമിനല്‍ കേസില്‍ പ്രതിയായിട്ടുള്ള സീരിയല്‍ നടനെ ആലുവ കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റഡിയിലെടുത്തതായി പത്രങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ലെന്ന് തെളിഞ്ഞു . നടന്‍ ഇന്നലെ തിരുവനന്തപുരത്ത് ഷൂട്ടിംഗില്‍ പങ്കെടുത്തിരുന്നു .