അയോധ്യ കേസ്: വിചാരണ ഫിബ്രവരി 23 ന്
ലഖ്നൗ: അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത് സംബന്ധിച്ച കേസില്‍ വിചാരണ കോടതിയുടെ നടപടികള്‍ ഫിബ്രവരി 23 വെള്ളിയാഴ്ച ആരംഭിക്കും. ഫിബ്രവരി 12 ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ച് 40 പ്രതികള്‍ക്കെതിരായ സി ബി ഐ കോടതിയുടെ കുറ്റപത്രം ശരി വച്ചതിനെത്തുടര്‍ന്നാണിത്.
തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ടതു സംബന്ധിച്ച് 49 പേര്‍ക്കെതിരേ 1997 ല്‍ സി ബി ഐ പ്രത്യേകകോടതി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇവരില്‍ കേന്ദ്രമന്ത്രിമാരായ എല്‍ കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ക്കും ഈയിടെ അന്തരിച്ച വിജയരാജ സിന്ധ്യ , ബിജെപി എംപി വിനയ് കത്യാര്‍ , വിഎച്ച്പി നേതാക്കളായ അശോക് സിംഗാള്‍ , ഗിരിരാജ കിഷോര്‍ ,വിഷ്ണു ഹരി ഡാല്‍മിയ , സന്യാസിനി ഋതംബര എന്നിവര്‍ക്കുമെതിരായ വിചാരണ റദ്ദാക്കണമെന്ന് ഫിബ്രവരി 12 ന് ലഖ്നൗ ബഞ്ച് വിധിച്ചിരുന്നു.
അതേ സമയം മുന്‍ യുപി മുഖ്യമന്ത്രി കല്യാണ്‍ സിംഹ് , ശിവസേന നേതാവ് ബാല്‍ താക്കറെ എന്നിവരടക്കം 40 പേര്‍ക്കെതിരെ സിബിഐ കോടതിയുടെ ഉത്തരവില്‍ പറയും പ്രകാരം കുറ്റപത്രം തയ്യാറാക്കുകയും വിചാരണ നടപ്പാക്കുകയും വേണമെന്ന് കോടതി പറഞ്ഞിരുന്നു. ഈ നിര്‍ദ്ദേശമനുസരിച്ചാണ് ഇവര്‍ക്കെതിരായ വിചാരണ ഫിബ്രവരി 23 ന് പുനരാരംഭിക്കുന്നത്.
ശിവസേനാ നേതാവ് ബാല്‍ താക്കറെ, മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍സിംഹ്, സന്യാസിപ്രമുഖരായ മഹന്ത് നൃത്യഗോപാല്‍ ദാസ്, പരമഹംസ് രാമചന്ദ്രദാസ്, റാം വിലാസ് വേദാന്തി, സമാജ് വാദി പാര്‍ട്ടി നേതാവും എം പിയുമായ സ്വാമി സാക്ഷി മഹാരാജ്, ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് പവന്‍കുമാര്‍ പാണ്ഡേ, മന്ദിരം തകര്‍ക്കപ്പെടുന്ന സമയത്തെ ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് രവീന്ദ്രനാഥ് ശ്രീവാസ്തവ, ജില്ലാ പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര ബഹാദൂര്‍ ഭായ് തുടങ്ങിയ പ്രമുഖര്‍ വിചാരണയെ നേരിടും.
എന്നാല്‍ എല്ലാ പ്രതികളും അടുത്ത വിചാരണയ്ക്കായി കോടതിയില്‍ ഹാജരാവാന്‍ സാധ്യതയില്ലെന്ന് പ്രതികളുടെ അഭിഭാഷകന്‍ സൂചിപ്പിച്ചു.












Click it and Unblock the Notifications