അയോധ്യ: സുരക്ഷ അപര്യാപ്തം- റാവു
ദില്ലി: ബാബറി മസ്ജിദ് തകര്‍ക്കുന്നതിനു മുമ്പ് അവിടെ ഏര്‍പ്പെടുത്തിയ സുരക്ഷാസംവിധാനങ്ങളില്‍ താന്‍ അതൃപ്തനായിരുന്നുവെന്ന് മുന്‍പ്രധാനമന്ത്രി നരസിംഹറാവു .
മസ്ജിദ് തര്‍ത്തതിനെ കുറിച്ച് അന്വേഷിക്കുന്ന ലിബര്‍ഹാന്‍ കമ്മിഷനു മുന്നില്‍ ഫിബ്രവരി 19 തിങ്കളാഴ്ച ഹാജരായി മൊഴി നല്‍കവെയാണ് റാവു ഇങ്ങനെ പറഞ്ഞത്.
അയോധ്യ സന്ദര്‍ശിച്ചതിനു ശേഷം കേന്ദ്രആഭ്യന്തരമന്ത്രിയായിരുന്ന എസ്.ബി.ചവാനുമായി നടത്തിയ ചര്‍ച്ചയില്‍ നിന്നാണ് സുരക്ഷാസംവിധാനത്തിന്റെ അപര്യാപ്തതതയെ പറ്റി തനിക്ക് ബോധ്യമായത്. ഈ ധാരണ അവസാനം വരെ നിലനില്‍ക്കുയും ചെയ്തു.
സുരക്ഷാസംവിധാനത്തിന്റെ പോരായ്മയെ പറ്റി തനിക്ക് രേഖാമൂലം റിപ്പോര്‍ട്ടൊന്നും ലഭിച്ചിരുന്നില്ലെന്ന് റാവു വ്യക്തമാക്കി. ചര്‍ച്ചകളില്‍ നിന്നുമാണ് തനിക്ക് അത്തരമൊരു ധാരണ ലഭിച്ചത്. ഒരു സാധാരണക്കാരന്റെ നിലയില്‍ നിന്നുകൊണ്ടാണ് സുരക്ഷാസംവിധാനത്തെ കുറിച്ച് അപര്യാപ്തതയുണ്ടായിരുന്നുവെന്ന് താന്‍ പറയുന്നതെന്നും സുരക്ഷാകാര്യങ്ങളില്‍ താനൊരു വിദഗ്ധനല്ലെന്നും റാവു പറഞ്ഞു.
അപര്യാപ്തത പരിഹരിക്കാന്‍ ചവാന് എന്തെങ്കിലും നിര്‍ദേശം നല്‍കിയിരുന്നുവോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു റാവുവിന്റെ മറുപടി. അത് ചവാന്റെ ജോലിയാണ്. അദ്ദേഹം അത് ചെയ്തിരുന്നു. മാത്രവുമല്ല സുരക്ഷാസംവിധാനത്തില്‍ പോരായ്മയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിക്കഴിഞ്ഞാല്‍ അത് പരിഹരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ മാത്രം ജോലിയാണ്. യുപി മുഖ്യമന്ത്രിക്ക് ആഭ്യന്തരമന്ത്രി ഇതുസംബന്ധിച്ച് കത്തെഴുതിയിരുന്നു. പക്ഷേ അപര്യാപ്തത പരിഹരിച്ചില്ലെന്ന എന്റെ ധാരണ അവസാനം വരെ നിലനിന്നു.
ഇതുസംബന്ധിച്ച് കേന്ദ്രം നല്‍കിയ ഏതെങ്കിലും നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കാതിരുന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇവിടെ തന്റെ ഓര്‍മ പരീക്ഷിക്കപ്പെടുകയാണെന്നായിരുന്നു മുന്‍പ്രധാനമന്ത്രിയുടെ മറുപടി. ഇതുസംബന്ധിച്ച എഴുത്തുകുത്തുകളുടെ രേഖകള്‍ ആഭ്യന്തരവകുപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഓഫീസുകളില്‍ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
തര്‍ക്കമന്ദിരത്തിന്റെ സുരക്ഷയ്ക്കായി 20,000 സുരക്ഷാസൈനികരെ കേന്ദ്രം അയച്ചിരുന്നുവെന്ന് റാവു പറഞ്ഞു.