ഇറക്കുമതി നയം: കേരളത്തിനു 6645 കോടി നഷ്ടം
തിരുവനന്തപുരം: തെറ്റായ കേന്ദ്ര ഇറക്കുമതി നയം മൂലം ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് കാര്‍ഷിക മേഖലയില്‍ മാത്രം 6645 കോടി രൂപയുടെ നഷ്ടമുണ്ടായതായി സംസ്ഥാന കൃഷിമന്ത്രി കൃഷ്ണന്‍ കണിയാംപറമ്പില്‍ ഫിബ്രവരി 22 വ്യാഴാഴ്ച നിയമസഭയെ അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഇറക്കുമതി നയം കേരളത്തിന്റെ കാര്‍ഷിക സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.സി.കെ. രാജേന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു കൃഷിമന്ത്രി.
ഇന്തോ- അമേരിക്കന്‍ കരാര്‍ പ്രകാരം 715 ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള കേന്ദ്രതീരുമാനം 2001 ഏപ്രില്‍ മുതല്‍ നടപ്പാകുമ്പോള്‍ കേരളത്തിന്റെ കാര്‍ഷിക സമ്പദ്ഘടന കൂടുതല്‍ ഞെരുക്കത്തിലാകും. 2003 മുതല്‍ ശ്രീലങ്കയില്‍ നിന്നുള്ള കാര്‍ഷികോത്പന്നങ്ങളുടെ ഇറക്കുമതിയിലും കേന്ദ്രത്തിന് തീരുവ കുറയ്ക്കേണ്ടി വരും. ഇറക്കുമതി തീരുവ 300 ശതമാനം എങ്കിലും വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ രാജ്യത്തെ കാര്‍ഷിക മേഖല രക്ഷപ്പെടുകയുള്ളൂവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പുതിയ കേന്ദ്ര ഇറക്കുമതി നയം മൂലം ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് റബര്‍, തേയില, നാളികേരം കര്‍ഷകരാണ്. ഇവരെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടു. അടുത്ത സാമ്പത്തിക വര്‍ഷം മെച്ചപ്പെട്ട വില നല്‍കി 50,000 ടണ്‍ റബര്‍ സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം ഇതു വരെ 13,000 ടണ്‍ റബര്‍ സംഭരിച്ചിട്ടുണ്ട്. മാര്‍ച്ച് 31 നു മുമ്പായി 2000 ടണ്‍ കൂടി സംഭരിക്കും. 20 ലക്ഷം നാളികേരം സംസ്കരിക്കാന്‍ ശേഷിയുള്ള 50 കൊപ്ര മില്ലുകള്‍ സ്ഥാപിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി കണിയാംപറമ്പില്‍ വെളിപ്പെടുത്തി.












Click it and Unblock the Notifications