കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാന നിമിഷത്തില്‍ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ധനമന്ത്രി ടി. ശിവദാസമേനോന്‍ പ്രതിപക്ഷ നേതാവ് എ.കെ. ആന്റണിക്കെതിരെ അപമാനകരമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് പ്രതിപക്ഷം മാര്‍ച്ച് എട്ട് വ്യാഴാഴ്ച നിയമസഭാസമ്മേളനം ബഹിഷ്കരിച്ചു. നിയമസഭാ സമ്മേളനം അവസാനിക്കാന്‍ മിനിറ്റുകള്‍ അവശേഷിക്കെയായിരുന്നു ബഹിഷ്കരണം. ശിവദാസമേനോന്റെ പ്രസ്താവനയെ തുടര്‍ന്ന് ബുധനാഴ്ചയും പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിരുന്നു.

സാമ്പത്തിക രംഗത്ത് നായനാര്‍ സര്‍ക്കാര്‍ നല്ല പ്രകടനം കാഴ്ച വെച്ചുവെന്ന ശിവദാസമേനോന്റെ അഭിപ്രായത്തെ ആന്റണി നേരത്തെ ഖണ്ഡിച്ചിരുന്നു. കുറഞ്ഞ പക്ഷം ചെക്കുകള്‍ ബൗണ്‍സ് ചെയ്യുന്നതെങ്കിലും ഒഴിവാക്കണമെന്ന് ആന്റണി ചര്‍ച്ചയില്‍ ആവശ്യപ്പെടുകയും ചെയ്തു. ചര്‍ച്ചക്കുള്ള മറുപടിയില്‍ ശിവദാസമേനോന്‍ ആന്റണിയുടെ ആവശ്യത്തെ നിസ്സാരമെന്ന് വിശേഷിപ്പിച്ചു. ഇത് പ്രതിപക്ഷാംഗങ്ങളെ ക്ഷോഭിപ്പിക്കുകയും സഭാബഹിഷ്കരണത്തില്‍ കലാശിക്കുകയുമായിരുന്നു.

മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷ എംഎല്‍എമാര്‍ സഭയുടെ നടുത്തളത്തിലേക്കിറങ്ങി. ഇവരെ എതിര്‍ക്കാന്‍ ഭരണകക്ഷി എംഎല്‍എമാരും രംഗത്തെത്തിയതോടെ 10 മിനിറ്റോളം സഭാനടപടികള്‍ സ്തംഭിച്ചു. പ്രതിപക്ഷത്തിനെതിരെ മന്ത്രി അപമാനകരമായ പ്രസ്താവനകള്‍ ഇറക്കിയതില്‍ പ്രതിഷേധിച്ച് സഭ ബഹിഷ്കരിക്കുകയാണെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവ് ബഹിഷ്കരണത്തിന് നേതൃത്വം നല്‍കി.

പിന്നീട് പ്രതിപക്ഷത്തിന്റെ അസാന്നിദ്ധ്യത്തില്‍ സഭ അടുത്ത വര്‍ഷത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ടും ധനവിനിയോഗ ബില്ലും പാസ്സാക്കി.

തന്റെ മറുപടി കേട്ടുനില്‍ക്കാന്‍ ധൈര്യമില്ലാത്തതുകൊണ്ടാണ് അവസാനനിമിഷം പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതെന്ന് മുഖ്യമന്ത്രി ഇ.കെ. നായനാര്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതു ഭരണം സംസ്ഥാനത്തിന്റെ സര്‍വതോമുഖമായ വികസനത്തിന് സഹായിച്ചിട്ടുണ്ട്. തന്റെ മന്ത്രിസഭയിലെ ആര്‍ക്കെതിരെയും അഴിമതി ആരോപണം ഉയര്‍ത്താന്‍ പറ്റില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X