കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ 16 താലൂക്കുകള്‍ കൂടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ പുതിയ 16 താലൂക്കുകള്‍ കൂടി രൂപീകരിച്ചതായി റവന്യൂ മന്ത്രി കെ.ഇ. ഇസ്മായില്‍ മാര്‍ച്ച് എട്ട് വ്യാഴാഴ്ച നിയമസഭയെ അറിയിച്ചു. എന്നാല്‍ പുതിയ താലൂക്കുകള്‍ രൂപീകരിച്ചതില്‍ അപകാതകളുണ്ടെന്ന് പറഞ്ഞ് പ്രതിപക്ഷം ബഹളം വെക്കുകയും സഭയുടെ നടുത്തളത്തിലേക്കിറങ്ങുകയും ചെയ്തതിനെ തുടര്‍ന്ന് സഭാനടപടികള്‍ തടസ്സപ്പെട്ടു.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഒന്നു വീതവും കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ രണ്ടു വീതവും കൊല്ലത്ത് മൂന്നും താലൂക്കുകളാണ് രൂപീകരിക്കുക. നിലവിലുള്ള വലിയ താലൂക്കുകളെ വിഭജിച്ചാണ് പുതിയ താലൂക്കുകള്‍ രൂപീകരിക്കുന്നത്.

എന്നാല്‍ പുതിയ താലൂക്കുകള്‍ക്ക് പേരിടുകയോ ആസ്ഥാനം പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. നെയ്യാറ്റിന്‍ കര, നെടുമങ്ങാട്, കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, കാര്‍ത്തികപ്പള്ളി, മാവേലിക്കര, മൂവാറ്റുപുഴ, കുന്നത്തുനാട്, മുകുന്ദപുരം, ഉടുമ്പന്‍ ചോല, ദേവികുളം, ഒറ്റപ്പാലം, തലപ്പള്ളി, തൃശൂര്‍, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, തളിപ്പറമ്പ്, കണ്ണൂര്‍, ഹോസ്ദുര്‍ഗ്, കാസര്‍കോട് എന്നീ താലൂക്കുകളാണ് വിഭജിക്കുക.

മന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ ഉടനെത്തന്നെ അടൂര്‍ പ്രകാശ്, പി.ജെ. ജോയി, തോമസ് ചാഴിക്കാടന്‍ എന്നിവര്‍ ബഹളം വെക്കാന്‍ തുടങ്ങി. പുതിയ താലൂക്കുകള്‍ പ്രഖ്യാപിച്ചത് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് അടവാണെന്ന് ക്രമപ്രശ്നം ഉന്നയിച്ച എ.വി. താമരാക്ഷന്‍ ആരോപിച്ചു. തുടര്‍ന്ന് രാധാരാഘവന്‍, ടി.എം. ജേക്കബ്, ആര്യാടന്‍ മുഹമ്മദ്, ഉമ്മന്‍ ചാണ്ടി, സി.എഫ്. തോമസ് എന്നിവരും പ്രതിഷേധക്കാര്‍ക്ക് പിന്തുണയായി നടുത്തളത്തിലേക്കിറങ്ങി.

സ്പീക്കറുടെ അഭ്യര്‍ത്ഥന മാനിച്ച് പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധക്കാരെ അനുനയിപ്പിച്ച് സഭയ്ക്ക് വെളിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കെ.ആര്‍. ഗൗരിയമ്മ, രാധാരാഘവന്‍, അടൂര്‍ പ്രകാശ്, പി.ജെ. ജോയി, തോമസ് ചാഴിക്കാടന്‍. ടി.എം. ജേക്കബ്, വി.ജെ. പൗലോസ്, ഇ.എം. ആഗസ്തി, ചെര്‍ക്കളം അബ്ദുള്ള എന്നിവര്‍ സഭാകവാടത്തില്‍ സത്യാഗ്രഹം തുടങ്ങി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X