ശര്‍മയുടെ സ്ഥാനാര്‍ഥിത്വം: പിബി തീരുമാനിക്കും
കൊച്ചി: വൈദ്യുതി-സഹകരണ മന്ത്രി എസ്.ശര്‍മ ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ തീരുമാനമെടുക്കും. ശര്‍മയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പാര്‍ട്ടി ജില്ലാക്കമ്മിറ്റിയും രണ്ട് തട്ടിലായതാണ് തീരുമാനം പൊളിറ്റ് ബ്യൂറോയ്ക്ക് വിടാന്‍ ഇടയാക്കിയത്. അടുത്ത പൊളിറ്റ് ബ്യൂറോ യോഗത്തില്‍ തന്നെ ഈ വിഷയം ചര്‍ച്ചയ്ക്കെടുക്കും.
എറണാകുളം ജില്ലയിലെ വടക്കേക്കര മണ്ഡലത്തില്‍ 1987ലാണ് ഡിവൈഎഫ്ഐ നേതാവായിരുന്ന ശര്‍മ ആദ്യമായി മത്സരത്തിനിറങ്ങിയത്. തുടര്‍ന്ന് 91ലും 96ലും അദ്ദേഹം ഇവിടെ നിന്ന് നിയമസഭയിലെത്തി. വൈദ്യുതി, സഹകരണ വകുപ്പുകളെ ചുമതലയുണ്ടായിരുന്ന മന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തെത്തിയതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ചപ്പോഴാണ് ശര്‍മയെ സിപിഎം ആ സ്ഥാനത്തേക്ക് നിയോഗിച്ചത്.
പിണറായി സെക്രട്ടറിയും ശര്‍മ മന്ത്രിയുമാകുന്ന ഘട്ടത്തില്‍ സിപിഎമ്മില്‍ വിഎസ് വിഭാഗത്തിന്റെ ശക്തരായ നേതാക്കളായിരുന്നു ഇരുവരും. പിന്നീട് പിണറായി വിഎസ്സില്‍ നിന്നകലുകയും സ്വയം ശക്തികേന്ദ്രമായി മാറുകയും ചെയ്തെങ്കിലും വിഎസ്സിന്റെ അടുത്ത വക്താവായി ശര്‍മ തുടര്‍ന്നു. എറണാകുളം ജില്ലയില്‍ സിഐടിയും വിഭാഗത്തെ ചെറുത്ത് വിഎസ് വിഭാഗത്തിന്റെ ആധിപത്യം നിലനിര്‍ത്തുന്നതില്‍ ശര്‍മ വഹിക്കുന്ന പങ്ക് സുപ്രധാനമാണ്.
സിഐടിയു വിഭാഗത്തിന്റെ ശത്രുവായ ശര്‍മയെ സിഐടിയു വിഭാഗത്തിന് ശക്തമായ സാന്നിധ്യമുള്ള മണ്ഡലത്തില്‍ മത്സരത്തിനിറക്കുന്നത് അപകടമാകുമെന്ന് ജില്ലാക്കമ്മിറ്റിയിലെ ഒരു വിഭാഗം പറയുന്നു. ഈ വാദത്തെ അവഗണിച്ചുകൊണ്ട് ശര്‍മയെ സ്ഥാനാര്‍ഥിയാക്കാനാണ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത്.
അതേ സമയം തുടര്‍ച്ചയായി രണ്ടു വട്ടം ജയിച്ചവരെ മാറ്റിനിര്‍ത്തണമെന്നും ഒരു മണ്ഡലത്തിലെ വിജയസാധ്യതയ്ക്ക് അനിവാര്യമാണെങ്കില്‍ മാത്രം ഇളവ് അനുവദിച്ചാല്‍ മതിയെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ തള്ളി. ജില്ലാ കമ്മിറ്റി വീണ്ടും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് പരാതി പൊളിറ്റ് ബ്യൂറോയിലെത്തിയത്.