ഗാന്ധി കാര്‍ത്യായനിയുടെ സ്വപ്നം യാഥാര്‍ഥ്യമാവുന്നു
കൊച്ചി: സ്വന്തമായി സുരക്ഷിതമായൊരു വീട് എന്ന ഗാന്ധി കാര്‍ത്യായനിയുടെ സ്വപ്നം ഒടുവില്‍ യാഥാര്‍ഥ്യമാവുന്നു. ഗാന്ധി കാര്‍ത്യായനിക്ക് വീട് പണിത് കൊടുക്കുമെന്ന എറണാകുളം ജില്ലാ കളക്ടറുടെ പ്രഖ്യാപനം കഴിഞ്ഞ് അഞ്ചുമാസത്തിനു ശേഷം വീടിന് തറക്കല്ലിട്ടതോടെ ആ സ്വപ്നം പൂവണിഞ്ഞുതുടങ്ങി.
കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിലാണ് ജില്ലാ കളക്ടര്‍ കെ.ആര്‍ വിശ്വംഭരന്‍ വീട് പണിതുകൊടുക്കുമെന്ന പ്രഖ്യാപനം നടത്തിയത്. അന്ന് ചില പ്രമുഖരോടൊപ്പം കൂട്ടമായി ചെന്ന് കളക്ടര്‍ കാര്‍ത്യായനിയെ കാണുകയായിരുന്നു.
വീട് നിര്‍മാണത്തിനായി 35,000 രൂപ അനുവദിച്ചുക്കഴിഞ്ഞുവെന്ന് കളക്ടര്‍ പറഞ്ഞു. 50,000 രൂപയാണ് മൊത്തം ചിലവ് പ്രതീക്ഷിക്കുന്നത്. ജനസേവ എന്ന സര്‍ക്കാരിതര സംഘടനയും ചേര്‍ന്നാണ് വീട് നിര്‍മാണം നടത്തുന്നത്. വീട്ടില്‍ വേണ്ട ഫര്‍ണിച്ചറുകളും ടിവിയും മറ്റും മറ്റ് ചിലര്‍ തരാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
1937ല്‍ ആലുവയില്‍ വന്ന മഹാത്മാഗാന്ധിയെ പൂമാലയിട്ട് സ്വീകരിക്കാന്‍ അവസരം ലഭിച്ചതോടെയാണ് കാര്‍ത്യായനി ഗാന്ധി കാര്‍ത്യായനിയായത്. അന്ന് മഹാത്മാഗാന്ധി കൊച്ചുകുട്ടിയായ കാര്‍ത്യായനിയെ കൈകളിലെടുക്കുകയും അനുഗ്രഹിക്കുകയും ചെയ്തു.
രാഷ്ട്രപിതാവിന്റെ പേര് ചേര്‍ത്തു വിളിക്കുന്ന ഈ ദളിത് സ്ത്രീക്ക് പക്ഷേ എന്നും ദുരിതങ്ങളാണ് അനുഭവിക്കേണ്ടി വന്നത്. ഇടുക്കി മുനിസിപ്പാലിറ്റിയില്‍ പാര്‍ട്ട് ടൈം സ്വീപ്പറായി ജോലി ചെയ്യുന്ന ഇവര്‍ ഒരു ചെറ്റയിലാണ് താമസിക്കുന്നത്. അഞ്ച് മക്കളില്‍ ഒരാള്‍ വൃക്കസംബന്ധമായ രോഗത്തിന് അടിമയാണ്.
വൈകിയാണെങ്കിലും തന്നെ തേടിയെത്തിയിരിക്കുന്ന സഹായത്തില്‍ സന്തോഷവതിയാണ് ഗാന്ധി കാര്‍ത്യായനി. എക്കാലവും തന്റെ സ്വപ്നമായ വീട് പൂര്‍ണമായും യാഥാര്‍ഥ്യമാവുന്നതിനായി കാത്തിരിക്കുകയാണ് അവര്‍.