ജന കൃഷ്ണമൂര്‍ത്തി ബിജെപി പ്രസിഡണ്ട്
ദില്ലി: മുതിര്‍ന്ന നേതാവ് കെ. ജന കൃഷ്ണമൂര്‍ത്തിയെ ഭാരതീയ ജനതാപാര്‍ട്ടി (ബിജെപി)യുടെ പ്രസിഡണ്ടായി ഔദ്യോഗികമായി തിരഞ്ഞെടുത്തു. മാര്‍ച്ച് 24 ശനിയാഴ്ച ദില്ലിയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവാണ് കൃഷ്ണമൂര്‍ത്തിയെ തിരഞ്ഞെടുത്തത്.
ബിജെപിയുടെ താല്‍ക്കാലിക പ്രസിഡണ്ടാണ് ഇപ്പോള്‍ ജന കൃഷ്ണമൂര്‍ത്തി. തെഹല്‍ക്കയില്‍ വന്ന ആയുധക്കോഴ ആരോപണത്തെ തുടര്‍ന്ന് മാര്‍ച്ച് 13 ചൊവാഴ്ച ബിജെപി പ്രസിഡണ്ട് ബംഗാരു ലക്ഷ്മണ് രാജിവച്ചിരുന്നു. തുടര്‍ന്ന് ജന കൃഷ്ണമൂര്‍ത്തിയെ പാര്‍ട്ടി താല്‍ക്കാലിക പ്രസിഡണ്ടായി ചുമതലയേല്പിക്കുകയായിരുന്നു. ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനിയാണ് എക്സിക്യൂട്ടീവില്‍ കൃഷ്ണമൂര്‍ത്തിയുടെ പേര് നിര്‍ദ്ദേശിച്ചത്.
പാര്‍ട്ടി പ്രസിഡണ്ടായി ചുമതലയേറ്റെടുത്ത ശേഷം എക്സിക്യൂട്ടീവിനെ അഭിസംബോധന ചെയ്ത കൃഷ്ണമൂര്‍ത്തി കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ചു. ആയുധക്കോഴ വിവാദത്തെത്തുടര്‍ന്ന് തുടര്‍ച്ചയായ എട്ടു ദിവസം പാര്‍ലമെന്റ് സ്തംഭിപ്പിച്ച കോണ്‍ഗ്രസും മറ്റു പ്രതിപക്ഷകക്ഷികളും ഒരു ജനാധിപത്യ രാഷ്ട്രത്തിലെ പ്രതിപക്ഷത്തിന്റെ ചുമതല മറക്കുകയാണന്ന് അദ്ദേഹം ആരോപിച്ചു.
ആയുധക്കോഴ ആരോപണം റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിക്കാന്‍ തീരുമാനമെടുത്ത വാജ്പേയി സര്‍ക്കാരിനെ അദ്ദേഹം അനുമോദിച്ചു. തെഹല്‍ക്കയുടെ ആരോപണങ്ങള്‍ വിശദമായി അന്വേഷിക്കേണ്ടതുണ്ട്. സംഭവത്തിലെ സത്യം പുറത്തുവരികയും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകയും വേണം, കൃഷ്ണമൂര്‍ത്തി പറഞ്ഞു.
രാജിവച്ച പാര്‍ട്ടി പ്രസിഡണ്ട് ബംഗാരു ലക്ഷ്മണ് യോഗത്തില്‍ ഹാജരായിരുന്നില്ല. ബംഗാരു രാജ്യസഭാ സീറ്റുകൂടി രാജിവെക്കണമെന്ന ചില നേതാക്കളുടെ ആവശ്യം എക്സിക്യൂട്ടീവ് നിരാകരിച്ചു. പാര്‍ട്ടിയുടെ 65 ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളും 35 പ്രത്യേക ക്ഷണിതാക്കളുമാണ് യോഗത്തില്‍ പങ്കെടുത്തത്. അടല്‍ ബിഹാരി വാജ്പേയി, എല്‍. കെ. അദ്വാനി, യശ്വന്ത് സിന്‍ഹ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.