കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ടിടിഇ നിരോധനം പിന്‍വലിക്കില്ല

  • By Staff
Google Oneindia Malayalam News

കൊളംബോ: എല്‍ ടിടിഇ യ്ക്കെതിരേ പ്രഖ്യാപിച്ചിട്ടുള്ള നിരോധനം പിന്‍വലിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തയ്യാറാവില്ല. നിരോധനം പിന്‍വലിക്കാനോ, തീവ്രവാദികളോട് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനോ സര്‍ക്കാര്‍ തയ്യാറാവില്ലെന്ന് ശ്രീലങ്കന്‍ ക്യാബിനറ്റ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, നോര്‍വീജിയന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തുന്ന സമാധാനശ്രമങ്ങള്‍ക്ക് ലങ്കന്‍ സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സമാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നോര്‍വീജിയന്‍ അംബാസിഡര്‍ ജോണ്‍ വെസ്റ്റ്ബോര്‍ഗുമായി ഏപ്രില്‍ ഏഴ് ശനിയാഴ്ച നടത്തിയ ചര്‍ച്ചയില്‍ തങ്ങള്‍ക്കെതിരേ ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനം പിന്‍വലിക്കണമെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും എല്‍ ടി ടി ഇ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരുമായി സമാധാന സംഭാഷണം നടത്തുന്നതിനുള്ള ഉപാധികളായാണ് എല്‍ ടി ടി ഇ ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചത്.

എന്നാല്‍ മറ്റെല്ലാ രാജ്യങ്ങളോടും എല്‍ ടി ടി ഇ യെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ലങ്കന്‍ സര്‍ക്കാരിന് എല്‍ ടി ടി ഇ യ്ക്കെതിരായുള്ള നിരോധനം പിന്‍വലിക്കാനാവില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇതിനിടയില്‍ പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെയെയും ഉപപ്രതിരോധമന്ത്രി അനിരുദ്ധ റത്വാട്ടെയെയും മറ്റ് ഉയര്‍ന്ന നേതാക്കളേയും വധിക്കാനുള്ള എല്‍ ടി ടി ഇ പദ്ധതി ശ്രീലങ്കന്‍ സൈന്യം പൊളിച്ചു. ഇപ്പോള്‍ എല്‍ടിടിഇ പ്രഖ്യാപിച്ചിരിക്കുന്ന വെടിനിര്‍ത്തല്‍ അവസാനിക്കുന്ന ഏപ്രില്‍ 24 നു ശേഷം കുമാരതുംഗയെയും മറ്റും വധിക്കാനായിരുന്നു എല്‍ ടി ടി ഇ പദ്ധതി.

മാര്‍ച്ച് 19 ന് ട്രിങ്കോമാലിയില്‍ സൈന്യം പിടികൂടിയ പെണ്‍പുലിയില്‍ നിന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ക്ക് എല്‍ ടിടിഇ പദ്ധതി ചോര്‍ന്നു കിട്ടിയത്. വിനോദ എന്നു വിളിക്കുന്ന ഈ പതിനാറുകാരി പുലികളുടെ ആത്മഹത്യാ സ്ക്വാഡില്‍ അംഗമായിരുന്നു. താന്‍ ഉള്‍പ്പെടെ മൂന്ന് പെണ്‍പുലികള്‍ക്ക് പ്രത്യേകപരിശീലനം നല്‍കി പദ്ധതി നടപ്പാക്കാന്‍ രണ്ട് പേരെ കൊളംബോയിലും തന്നെ ട്രിങ്കോമാലിയിലുമായി നിയോഗിക്കുകയായിരുന്നുവെന്ന് വിനോദ കുറ്റസമ്മതം നടത്തി .

വടക്കന്‍ പ്രവിശ്യാ കൗണ്‍സില്‍ ഗവര്‍ണര്‍ റിട്ട. മേജര്‍ ജനറല്‍ അശോക ജയവര്‍ദ്ധനെ, പരേതനായ മുസ്ലീം നേതാവ് എം എച്ച് എം അഷ്റഫിന്റെ മകന്‍ അമാന്‍ അഷ്റഫ് എന്നിവരിലാരെയെങ്കിലും വധിക്കാനായിരുന്നു വിനോദയുടെ നിയോഗം. ഈ പദ്ധതികള്‍ പരാജയപ്പെട്ടാല്‍ അനുരാധപുരത്തേയ്ക്കു നീങ്ങി പ്രതിപക്ഷ നേതാവ് റെനില്‍ വിക്രമസിംഗെയ്ക്കെതിരേ ആക്രമണം നടത്താനും നിര്‍ദ്ദേശമുണ്ടായിരുന്നുവത്രേ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X