അബ്കാരി മേഖല അവതാളത്തില്‍
തിരുവനന്തപുരം: ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങള്‍ളുടെയും 200 മീറ്റര്‍ ദൂരപരിധിയിലുള്ള ബാറുകള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി വിധിയും പുതിയ അബ്കാരി നയം നടപ്പാക്കുന്നതിലെ അപാകതകളും മദ്യവിപണനരംഗത്തെ അവതാളത്തിലാക്കിയിരിക്കുന്നു.
ഹൈക്കോടതി വിധിയെ തുടര്‍ന്ന് ഇരുന്നൂറോളം ബാറുകള്‍ പൂട്ടിയിട്ടിരിക്കുകയാണ്. മദ്യവില്പനശാലകള്‍ ബിവറേജസ് കോര്‍പ്പറേഷന്റെ കീഴിലാക്കുമെന്ന് അബ്കാരി നയത്തില്‍ പറയുന്നുണ്ടെങ്കിലും നാമമാത്രമായാണ് പുതിയ ബിവറേജസ് മദ്യവില്പനശാലകള്‍ സംസ്ഥാനത്ത് തുറന്നിട്ടുള്ളത്. കള്ള്ഷാപ്പുകള്‍ സഹകരണസംഘങ്ങളുടെ ചുമതലയിലാക്കാനുള്ള ശ്രമവും എങ്ങുമെത്തിയിട്ടില്ല.
ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും 200 മീറ്റര്‍ ദൂരപരിധിയില്‍ ബാറുകള്‍ പാടില്ലെന്ന് നേരത്തെ വ്യവസ്ഥയുണ്ടെങ്കിലും ഇത് പാലിക്കാതെയാണ് ഇരുന്നൂറോളം ബാറുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നത്. ഹൈക്കോടതി ഡിവിഷന്‍ബഞ്ച് വിധിയോടെ ഈ ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാനാവാതെയായി.
പുതിയ അബ്കാരി നയപ്രകാരം ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ അബ്കാരി കോണ്‍ട്രാക്ടര്‍മാര്‍ നടത്തുന്ന മദ്യവില്പനശാലകള്‍ അടച്ചിട്ടിരിക്കുകയാണ്. ബിവറേജസ് കോര്‍പ്പറേഷന്‍ തുടങ്ങിയതാകട്ടെ ഏതാനും മദ്യവില്പനശാലകള്‍ മാത്രമാണ്. ഇതുകാരണം അബ്കാരി കോണ്‍ട്രാക്ടര്‍മാര്‍ നടത്തുന്ന ചില മദ്യവില്പനശാലകള്‍ ഇപ്പോഴും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
കള്ള്ഷാപ്പുകള്‍ സഹകരണസംഘങ്ങളുടെ കീഴിലാക്കുമെന്ന അബ്കാരി നയത്തിലെ പ്രഖ്യാപനവും പ്രാവര്‍ത്തികമാക്കിയിട്ടില്ല. ഇതു കാരണം ചെത്ത് തൊഴിലാളികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.