യുവാക്കള്‍ക്കുവേണ്ടി പോരാടുന്നു: ചെറിയാന്‍
കോട്ടയം: തന്റെ പോരാട്ടം കോണ്‍ഗ്രസിലെ യുവാക്കള്‍ അവഗണിക്കപ്പെടുന്നതിനെതിരെയുള്ള പ്രതീകാത്മക പോരാട്ടമാണെന്ന് ചെറിയാന്‍ ഫിലിപ്പ്. തിരഞ്ഞെടുക്കപ്പെട്ടാല്‍ രണ്ടു തവണയില്‍ കൂടുതല്‍ രംഗത്തുണ്ടാവില്ലെന്ന് മുദ്രപ്പത്രത്തില്‍ എഴുതിത്തരാമെന്നും പ്രസ് ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ ചെറിയാന്‍ വ്യക്തമാക്കി.
ഉമ്മന്‍ചാണ്ടി ഒരു വടവൃക്ഷമാണ്. ഞാനൊരു പുല്ക്കൊടിയും. നല്ലൊരു കാറ്റടിച്ചാല്‍ വടവൃക്ഷം കടപുഴകും. പുല്ക്കൊടി കാറ്റത്ത് നിലംപതിക്കില്ല. വന്‍ വടവൃക്ഷമായിരുന്ന ഇന്ദിരാഗാന്ധി നിലംപതിച്ചില്ലേ? കോണ്‍ഗ്രസിലെ കിംഗ് മേക്കറായിരുന്ന കാമരാജ് പരാജയത്തിന്റെ കയ്പ് അറിഞ്ഞില്ലേ? പനമ്പിള്ളി ഗോവിന്ദമേനോന്‍, ആര്‍. ശങ്കര്‍ എന്നിവരും തോറ്റിട്ടുണ്ട്.-ചെറിയാന്‍ പറഞ്ഞു.
മത്സരിക്കാനുള്ള കാരണത്തെക്കുറിച്ചുള്ള വാര്‍ത്താലേഖകരുടെ ചോദ്യത്തിനു മുന്നില്‍ ചെറിയാന്‍ വാചാലനായി. തിരുവനന്തപുരം വെസ്റ് മണ്ഡലത്തില്‍ മത്സരിച്ചാല്‍ കൊള്ളാമെന്ന് എ.കെ. ആന്റണിയോടു രഹസ്യമായി ഞാന്‍ പറഞ്ഞിരുന്നു. മറ്റാരോടും ഇക്കാര്യം മിണ്ടിയിട്ടില്ല. സീറ്റ് തന്നില്ല. യുവാക്കളെ പാര്‍ട്ടി അവഗണിക്കുകയായിരുന്നു. അതുകൊണ്ട് മത്സരിക്കാന്‍ തീരുമാനിച്ചു-ചെറിയാന്‍ പറഞ്ഞു.
ഞാന്‍ സീറ്റൊന്നും ചോദിച്ചിട്ടില്ല. സ്വതന്ത്രനായിട്ടാണ് ഇവിടെ മത്സരിക്കുന്നത്. എന്നാല്‍ എന്നെ സഹായിച്ചവരോട് എന്നും നന്ദിയുള്ളവനായിരിക്കും. ഇടതുപക്ഷവുമായുള്ള ഭാവിബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് ചെറിയാന്റെ മറുപടി അതായിരുന്നു.
മക്കള്‍ രാഷ്ട്രീയത്തെക്കുറിച്ചും ചെറിയാന്‍ വിശദീകരിച്ചു. അര്‍ഹതയുള്ള മക്കള്‍ രാഷ്ട്രീയത്തില്‍ വരുന്നതില്‍ തെറ്റില്ല. കോണ്‍ഗ്രസിനെ സംഘടനാസ്വഭാവമനുസരിച്ച് പത്മജയ്ക്ക് പാര്‍ട്ടിയില്‍ മത്സരിക്കാം. കരുണാകരന്‍ തിരുവനന്തപുരത്തു മത്സരിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നിയന്ത്രിച്ചിരുന്നത് പത്മജയായിരുന്നുവെന്നും ചെറിയാന്‍ ചൂണ്ടിക്കാട്ടി. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി.എന്‍. വാസവനും ചെറിയാനോടൊപ്പമുണ്ടായിരുന്നു.