Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎന്‍എല്‍ : ഇടതുമുന്നണിയില്‍ ചിന്താക്കുഴപ്പം

തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ (ഐഎന്‍എല്‍) വര്‍ഗീയ നിറത്തെച്ചൊല്ലി ഇടതുമുന്നണി നേതാക്കള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസവും ചിന്താക്കുഴപ്പവും മറനീക്കി പുറത്തുവരുന്നു. ഇടതുമുന്നണി, പ്രത്യേകിച്ചും സി പി എം സീറ്റ്ധാരണ ഉണ്ടാക്കിയിരിക്കുന്ന ഐ എന്‍ എല്‍ ഒരു വര്‍ഗീയ കക്ഷി തന്നെയാണെന്ന് ഇടതുമുന്നണി കണ്‍വീനറും സി പി എമ്മിലെ അധികാരകേന്ദ്രങ്ങളിലൊന്നിന്റെ നേതാവുമായ വി.എസ്. അച്യുതാനന്ദന്‍ തറപ്പിച്ചു പറയുമ്പോള്‍ ഐഎന്‍എല്‍ ഒരു വര്‍ഗീയ കക്ഷിയേ അല്ലെന്ന നിലപാടിലാണ് സി പി എം നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ മുഖ്യമന്ത്രി നായനാര്‍.

സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനാകട്ടെ ഐഎന്‍എല്‍ വര്‍ഗീയമാണോ അല്ലയോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ തന്റെ പാര്‍ട്ടിയും മുന്നണിയും ഐഎല്‍എല്ലുമായി ഉണ്ടാക്കിയിരിക്കുന്ന ധാരണയുടെ പാപഭാരം മുഴുവന്‍ യുഡിഎഫിന്റെ തലയില്‍ കെട്ടിവച്ച് തടിതപ്പാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസും മുസ്ലീംലീഗുമുള്‍പ്പെടെ യുഡിഎഫിലെ എല്ലാ കക്ഷികളും ബി ജെ പി യുമായി അവിശുദ്ധബന്ധമുണ്ടാക്കിയിരിക്കുകയാണെന്നും അതിനെ ചെറുക്കാനാണ് എല്‍ ഡി എഫ് , ഐ എന്‍ എല്ലുമായി സീറ്റ് ധാരണയുണ്ടാക്കിയിരിക്കുന്നതെന്നുമാണ് പിണറായി വിജയന്‍ ഇടത്-ഐ എന്‍ എല്‍ ബന്ധത്തിന് നല്‍കിയിരിക്കുന്ന വിശദീകരണം.

ഇടതമുന്നണിയിലെ മറ്റൊരു പ്രമുഖ ഘടകകക്ഷിയായ സി പി ഐ യും ഐഎന്‍എല്ലിനെ പൂര്‍ണ്ണമായും ഒരു വര്‍ഗീയകക്ഷി എന്ന ലേബലില്‍ നിന്ന് ഒഴിവാക്കാന്‍ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഐ എന്‍ എല്‍ അത്ര വര്‍ഗീയമല്ലെന്നാണ് സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. എന്നാല്‍, ബി ജെ പി യെ ചെറുക്കാന്‍ ഏതു ചെകുത്താനുമായും ധാരണയുണ്ടാക്കാമെന്ന അഭിപ്രായമാണ് സി പി ഐയ്ക്കുള്ളതെന്ന് തോന്നും ഇടത്- ഐ എന്‍ എല്‍ ധാരണ സംബന്ധിച്ച വെളിയത്തിന്റെ വിശദീകരണം ശ്രദ്ധിച്ചാല്‍.

ഐഎന്‍എല്ലുമായി യാതൊരു സഖ്യവുമുണ്ടാക്കുന്നതിനെപ്പറ്റി സി പി എം ചിന്തിച്ചിട്ടില്ലെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റും പോളിറ്റ് ബ്യൂറോ അംഗവുമായി ഇ. ബാലാനന്ദന്‍ പ്രസ്താവിച്ചത് നായനാരുടെയും പിണറായിയുടെയും വാദങ്ങളെ ബലഹീനമാക്കിയിട്ടുണ്ട്. നാഷണല്‍ ലീഗിനെ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് പോളിറ്റ് ബ്യൂറോയുടെ അഭിപ്രായം പറയാറായിട്ടില്ലെന്നും ബാലാനന്ദന്‍ വ്യക്തമാക്കി.

ഇതിനിടെ ഐ എല്‍ എല്ലുമായി ധാരണയുണ്ടാക്കുന്നതില്‍ തങ്ങള്‍ക്ക് താല്പര്യമില്ലെന്ന് മുന്നണി ഘടകകക്ഷിയായ ആര്‍എസ്പി യുടെ നേതാവ് കെ. പങ്കജാക്ഷന്‍ ഏപ്രില്‍ 21 ശനിയാഴ്ച തിരുവനന്തപുരത്ത് വെളിപ്പെടുത്തി. സി പി എം ആണ് ഐ എന്‍ എല്ലുമായി സീറ്റ് ധാരണയുണ്ടാക്കിയിരിക്കുന്നതെന്നും ഇത് ഇടതുമുന്നണിയുടെ തീരുമാനമല്ലെന്നും പങ്കജാക്ഷന്‍ പറഞ്ഞു. ഐ എന്‍ എല്‍ ബന്ധം സംബന്ധിച്ച് സി പി എം നേതാക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായവ്യത്യാസമുണ്ടെന്നും പങ്കജാക്ഷന്‍ ചൂണ്ടിക്കാട്ടി.

യുഡിഎഫ്- ബിജെപി രഹസ്യബന്ധത്തെ തോല്‍പ്പിക്കാനാണെന്ന ന്യായേന ഇന്ത്യന്‍ നാഷണല്‍ ലീഗെന്ന പാര്‍ട്ടിയുമായി ഏതു തരത്തിലുള്ള ബന്ധത്തിലേര്‍പ്പെടുന്നതും വര്‍ഗീയകക്ഷികളുമായി യാതൊരു വിധത്തിലുള്ള ബന്ധവും വേണ്ടെന്ന സി പി എം പോളിറ്റ് ബ്യൂറോയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണ്. എന്നാല്‍, കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ മുസ്ലീംലീഗിനുള്ള സ്വാധീനത്തെ ചെറുക്കാന്‍ മുസ്ലീം ലീഗിന്റെ തന്നെ മറ്റൊരു പതിപ്പായ ഐ എന്‍ എല്ലുമായി പരസ്പര ധാരണയെന്ന പേരില്‍ സഖ്യത്തിലേര്‍പ്പെടുമ്പോള്‍ ഈ ബന്ധത്തിന് വ്യക്തമായ വിശദീകരണം നല്‍കാനാവാതെ കുഴയുകയാണ് ഇടതുമുന്നണി, പ്രത്യേകിച്ചും സി പി എം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+