കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയ്ക്ക് മത്സരിക്കാനാവില്ല

  • By Staff
Google Oneindia Malayalam News

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി എ ഐ എ ഡി എം കെ നേതാവ് ജെ. ജയലളിത സമര്‍പ്പിച്ചിരുന്ന നാല് നാമനിര്‍ദേശ പത്രികകളും റിട്ടേണിംഗ് ഓഫീസര്‍മാര്‍ തള്ളി. കൃഷ്ണഗിരി, ആണ്ടിപ്പെട്ടി, ഭുവനഗിരി, പുതുക്കോട്ടൈ എന്നീ മണ്ഡലങ്ങളില്‍ സമര്‍പ്പിച്ചിരുന്ന നാമനിര്‍ദേശ പത്രികകളാണ് തള്ളിയത്.

ഇതോടെ ജയലളിതയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നുറപ്പായി. താന്‍സി ഭൂമിയിടപാട് കേസില്‍ ജയലളിത കുറ്റക്കാരിയാണെന്ന പ്രത്യേക കോടതിയുടെ കണ്ടെത്തലും ഒരാള്‍ക്ക് രണ്ടിലധികം മണ്ഡലങ്ങളില്‍ നാമിനിര്‍ദേശപത്രിക സമര്‍പ്പിക്കാനാവില്ലെന്ന തിരഞ്ഞെടുപ്പ് ചട്ടവുമാണ് ജയലളിതയുടെ പത്രികകള്‍ തള്ളാന്‍ കാരണമായത്.

മൂന്ന് കാരണങ്ങളാലാണ് ജയലളിതയുടെ നാമനിര്‍ദേശ പത്രിക തള്ളിയതെന്ന് ആണ്ടിപ്പെട്ടി റിട്ടേണിംഗ് ഓഫീസര്‍ എസ്. ജയ വ്യക്തമാക്കി. പത്രിക തള്ളാനുള്ള ഒന്നാമത്തെ കാരണം ജയ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചതാണ്. മദ്രാസ് ഹൈക്കോടതി താന്‍സി ഭൂമി ഇടപാട് കേസില്‍ ജയലളിതയ്ക്ക് പ്രത്യേക കോടതി വിധിച്ച ശിക്ഷ റദ്ദു ചെയ്തിരുന്നു. എന്നാല്‍, ജയലളിത കുറ്റക്കാരിയാണെന്ന പ്രത്യേക കോടതിയുടെ വിധി മദ്രാസ് ഹൈക്കോടതി റദ്ദു ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമല്ല. ഇതാണ് പത്രിക തള്ളാനുള്ള രണ്ടാമത്തെ കാരണം. ജയലളിത നാല് മണ്ഡലങ്ങളില്‍ പത്രിക നല്‍കിയത് പത്രിക തള്ളാനുണ്ടായ മൂന്നാമത്തെ കാരണമായി റിട്ടേണിംഗ് ഓഫീസര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ , പത്രിക തള്ളാനുണ്ടായ കാരണങ്ങള്‍ കൃഷ്ണഗിരി റിട്ടേണിംഗ് ഓഫീസര്‍ മതിവണ്ണന്‍ പുറത്തുവിട്ടിട്ടില്ല.

ജയലളിതയുടെ നാമിനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിക്കണമെന്ന് അവരുടെ അഭിഭാഷകര്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കു മുമ്പാകെ വാദിച്ചു. പത്രിക തള്ളണമെന്ന് എതിര്‍ സ്ഥാനാര്‍ത്ഥികളും വാദിച്ചു.

മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സിദ്ധാര്‍ത്ഥ ശങ്കര്‍ റേ ആണ് ജയലളിതയ്ക്കു വേണ്ടി കൃഷ്ണഗിരി റിട്ടേണിംഗ് ഓഫീസര്‍ക്കു മുമ്പാകെ വാദിച്ചത്. കോടതി ശിക്ഷ റദ്ദു ചെയ്താല്‍ കുറ്റവാളിയാണെന്ന കണ്ടെത്തലും റദ്ദു ചെയ്യപ്പെടുമെന്നാണ് റേ റിട്ടേണിംഗ് ഓഫീസര്‍ക്കു മുന്നില്‍ വാദിച്ചത്. എന്നാല്‍, ഈ വാദം വിലപ്പോയില്ല.

കുറ്റവാളികള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്ന ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പാണ് ജയലളിതയ്ക്ക് വിനയായി മാറിയത്. താന്‍സി ഭൂമി ഇടപാട് കേസില്‍ പ്രത്യേക കോടതി ജയലളിതയ്ക്ക് തടവു ശിക്ഷ വിധിച്ചിരുന്നു. പിന്നീട് മദ്രാസ് ഹൈക്കോടതി ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തിരുന്നു. എന്നാല്‍, ജയലളിത കുറ്റവാളിയാണെന്ന പ്രത്യേക കോടതിയുടെ കണ്ടെത്തല്‍ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടില്ല.

ജയലളിതയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്ന ഹര്‍ജി ഏപ്രില്‍ 23 തിങ്കളാഴ്ച കോടതി തള്ളിയിരുന്നു. ഹര്‍ജിയിന്മേലുള്ള വാദത്തിനിടയില്‍ ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് കോടതി ആരാഞ്ഞിരുന്നു. ജനപ്രാതിനിധ്യ നിയമപ്രകാരം കുറ്റവാളികള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം.

ജയലളിതയുടെ പത്രികകള്‍ തള്ളാന്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടിരുന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തളളിയതോടെ ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അന്തിമമാകുകായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X