സ്വകാര്യ എഞ്ചി. കോളേജുകള്‍ അടുത്തവര്‍ഷം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകള്‍ അടുത്ത വര്‍ഷം പ്രവര്‍ത്തനം തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്ര് അറിയിച്ചു. എഐസിടിഇയുടെ അനുമതി പത്രം ലഭിക്കുന്ന കോളേജുകളായിരിക്കും തുടങ്ങുകയെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 25 ബുധനാഴ്ച തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകള്‍ തുടങ്ങുന്ന കാര്യം ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ പറഞ്ഞിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രി അത് അംഗീകരിച്ചില്ല. പത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
സാമൂഹ്യനിയന്ത്രണങ്ങള്‍ക്ക് വിധേയമായി സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകള്‍ തുടങ്ങാന്‍ ഇടതുമുന്നണി തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കിയതുമാണ്. യുഡിഎഫ് അധികാരത്തില്‍ വരികയും ഈ എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്താല്‍ ഇടതുമുന്നണി എതിര്‍ക്കുകയില്ല - ജോസഫ് പറഞ്ഞു.
വികസനപ്രവര്‍ത്തനങ്ങള്‍ക്കും റേഷന്‍ സബ്സിഡി നിലനിര്‍ത്താനും ശമ്പള വര്‍ദ്ധനയ്ക്കുമായി പണം ചെലവാക്കിയതു കൊണ്ടാണ് ഖജനാവ് ശൂന്യമായത്. റേഷന്‍ സബ്സിഡിക്കായി 600 കോടി രൂപയാണ് മുടക്കിയത്. ദുര്‍ബലവിഭാഗങ്ങള്‍ക്കായി ആറ് ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു. ഒരു ലക്ഷം മാത്രമായിരുന്ന പ്രീഡിഗ്രി സീറ്റുകള്‍ 1,70,000 പ്ലസ് ടു സീറ്റുകളാക്കി വര്‍ദ്ധിപ്പിച്ചു. നഷ്ടം സഹിച്ചും 15,000 ടണ്‍ റബര്‍ കയറ്റുമതി ചെയ്തു. ഇങ്ങനെ പണം ചെലവാക്കേണ്ടിയിരുന്നില്ലെന്നാണോ ആന്റണി വാദിക്കുന്നതെന്ന് ജോസഫ് ചോദിച്ചു. കാര്‍ഷികോല്പന്നങ്ങളുടെ വിലയിടിച്ചിലിനു കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് പറയുന്ന ആന്റണി കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തില്‍ തേങ്ങയ്ക്ക് വിലക്കൂടുതലുണ്ടോ എന്ന് അന്വേഷിക്കണം.
സംസ്ഥാന സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിച്ചപ്പോള്‍ തന്നെ ചെലവും വര്‍ദ്ധിച്ചു. പല സംസ്ഥാനങ്ങളും നിലനില്‍ക്കുന്നത് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പ കൊണ്ടാണ്. കേരളത്തിന് ലോകബാങ്കില്‍ നിന്നും ഏഷ്യന്‍ വികസനബാങ്കില്‍ നിന്നുമുള്ള ധനസഹായം ലഭിക്കുന്നതിനനുസരിച്ച് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
യുഡിഎഫ് വിദ്യാഭ്യാസമന്ത്രിയായിരുന്ന ഇ.ടി. മുഹമ്മദ് ബഷീറാണ് ഡിപിഇപിക്ക് തുടക്കം കുറിച്ചത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഡിപിഇപി നിര്‍ത്തലാക്കുമെന്ന് പറയുന്ന ടി.എം. ജേക്കബ് ഇക്കാര്യം ഓര്‍ക്കണം.
സുലൈമാന്‍ റാവുത്തര്‍ക്ക് ഇടുക്കി സീറ്റ് നിഷേധിക്കാന്‍ കാരണം താനാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ജനതാദള്‍ നേതാക്കളായ എം.പി. വിരേന്ദ്രകുമാറും നീലലോഹിതദാസന്‍ നാടാരും കെ. കൃഷ്ണന്‍കുട്ടിയും തനിക്കെതിരായ നിലപാടുകള്‍ സ്വീകരിച്ചുവെന്ന് റാവുത്തര്‍ പറഞ്ഞ കാര്യം ജോസഫ് ചൂണ്ടിക്കാട്ടി.