കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്വാനിയും മറ്റും അനധികൃത സ്വത്ത് സമ്പാദിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍ കെ അദ്വാനി, ധനമന്ത്രി യശ്വന്ത് സിന്‍ഹ, കോണ്‍ഗ്രസ് നേതാക്കളായ അര്‍ജുന്‍ സിംഹ്, എസ് കൃഷ്ണകുമാര്‍ തുടങ്ങി 18 രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും അനധികൃത സ്വത്ത് സമ്പാദിച്ചതായി കേന്ദ്ര ആദായനികുതി വകുപ്പ് ദില്ലി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കോടതി നിര്‍ദ്ദേശപ്രകാരം ഇവരുടെ ആദായമൂല്യനിര്‍ണയം നടത്തിയ ആദായനികുതി വകുപ്പ് ഇവര്‍ 1989-1991 കാലയളവില്‍ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് ആര്‍ജ്ജിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 650 കോടി രൂപയുടെ ജെയിന്‍ ഹവാല അഴിമതിക്കേസില്‍ ഉള്‍പ്പെട്ട നേതാക്കളും ഉദ്യോഗസ്ഥരും വന്‍തോതില്‍ നികുതിവെട്ടിപ്പ് നടത്തിയതായി ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജിയെ അടിസ്ഥാനമാക്കി ഇവരുടെ ആദായമൂല്യനിര്‍ണയം നടത്താന്‍ കോടതി ആദായനികുതി വകുപ്പിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഏപ്രില്‍ 25 ബുധനാഴ്ചയാണ് ആദായനികുതി വകുപ്പ് കോടതിയില്‍ മൂല്യനിര്‍ണയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സോളിസിറ്റര്‍ ജനറല്‍ ഹരീഷ് സാല്‍വേ ഇവരുടെ ആദായ മൂല്യനിര്‍ണയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും കോടതി നിര്‍ദ്ദേശപ്രകാരം വകുപ്പ് ഇവര്‍ക്കെതിരേയുള്ള നടപടി റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തതായി കോടതിയെ ബോധിപ്പിച്ചു.

പതിനെട്ട് പേര്‍ക്കുമെതിരേ ആദായനികുതി വകുപ്പ് വെവേറെ മൂല്യനിര്‍ണയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ചീഫ് ജസ്റ്റീസ് അരിജിത്ത് പസായത്ത്, ജസ്റ്റീസ് ഡി കെ ജയിന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് മെയ് 17 വരെ ഇക്കാര്യത്തിലുള്ള നടപടികള്‍ നിര്‍ത്തി വച്ചു. ആദായനികുതി വകുപ്പ് സമര്‍പ്പിച്ച രേഖകള്‍ വിശദമായി പഠിക്കാനാണിത്.

ഹവാലകേസില്‍ നിന്ന് രക്ഷപ്പെട്ടവര്‍

1989-1991 കാലയളവില്‍ അദ്വാനി, യശ്വന്ത് സിന്‍ഹ, അര്‍ജുന്‍ സിംഹ്, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ക്ക് അനധികൃത വരുമാനമുണ്ടായിരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

1989-1991 കാലത്ത് ജെയിന്‍ ഹവാല ഇടപാടിലൂടെ ക്രമത്തിലധികം വരുമാനമുണ്ടാക്കിയതിന് ഈ പതിനെട്ട് പേര്‍ക്കെതിരേയും സി ബി ഐ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, മതിയായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി 18 പേരേയും അഴിമതിക്കുറ്റത്തില്‍ നിന്ന് വിമുക്തമാക്കിയിരുന്നു.

ആദായനികുതിവകുപ്പിന്റെ കണ്ടെത്തല്‍ ജെയിന്‍ ഹവാല കേസില്‍ ഇവര്‍ക്കെതിരേയുള്ള പുതിയ തെളിവായി കോടതിയ്ക്ക് സ്വീകരിക്കാവുന്നതാണ്. ബവാല പണം കൈപ്പറ്റിയതായി ജെയിന്‍ സഹോദരന്മാരുടെ ഡയറിയില്‍ സൂചിപ്പിക്കപ്പെട്ടവരാണ് ഈ പതിനെട്ട് പേരും.

മുന്‍ കേന്ദ്രമന്ത്രിയും ജനതാദള്‍ നേതാവുമായ ശരത് യാദവ്, കോണ്‍ഗ്രസ് നേതാക്കളായ എന്‍ ഡി തിവാരി, കെ നട്വര്‍ സിംഹ്, ഭൂട്ടാസിംഹ്, ആര്‍ കെ ധവാന്‍, രഞ്ജിത് സിംഹ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അജിത് പാഞ്ജ, ജനതാദള്‍ നേതാവ് ആരിഫ് മുഹമ്മദ് ഖാന്‍, ഉദ്യോഗസ്ഥ പ്രമുഖരായിരുന്ന എച്ച് കെ ഖാന്‍, പ്രകാശ് ഭാട്ടിയ, ബസന്‍ രവിധാങ്ക്നേ തുടങ്ങിയവരാണ് ആദായ നികുതി വകുപ്പ് മൂല്യനിര്‍ണയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ള മറ്റ് പ്രമുഖര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X