വോട്ടര്‍പട്ടികയില്‍ നിന്ന് 20 ലക്ഷം പേരെ നീക്കി
തിരുവനന്തപുരം: മരിച്ചവരും സ്ഥലത്തില്ലാത്തവരുമുള്‍പ്പെടെ 20 ലക്ഷത്തോളം പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. പട്ടികയില്‍ നിന്ന് പേരു നീക്കം ചെയ്യുന്ന നടപടി ഏപ്രില്‍ 27 വെള്ളിയാഴ്ച അവസാനിക്കും. പുറത്താക്കപ്പെട്ടവരുടെ കൃത്യമായ കണക്ക് അപ്പോള്‍ ലഭ്യമാകും. അതിനു ശേഷമേ അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കൂവെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നത് വന്‍തോതില്‍ കള്ളവോട്ട് തടയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നും ഈ രീതിയില്‍ വോട്ടര്‍ പട്ടിക കൃത്യമാക്കാന്‍ ശ്രമം നടന്നിരുന്നില്ല. മരിച്ചവരേയും സ്ഥലത്തില്ലാത്തവരേയും ഒഴിവാക്കണമെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദ്ദേശമാണ് ഇത്തവണ വോട്ടര്‍പട്ടികയുടെ ശുദ്ധികലശത്തിന് വഴി തെളിച്ചത്.
തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരമാവധി വിതരണം ചെയ്യാനെടുത്ത നടപടികളും വോട്ടര്‍പട്ടികയില്‍ നിന്ന് അനാവശ്യപേരുകള്‍ ഒഴിവാക്കാന്‍ സഹായകമായി. തിരിച്ചറിയല്‍ കാര്‍ഡുകള്‍ വാങ്ങണമെന്ന ബന്ധപ്പെട്ട അധികൃതരുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനയുണ്ടായിട്ടും കാര്‍ഡ്് വാങ്ങാനെത്താത്തവരെ കണ്ടെത്തി അവരില്‍ മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരുകള്‍ നീക്കം ചെയ്യുന്ന പ്രക്രിയ പുരോഗമിച്ചു വരുന്നു. ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പട്ടികയില്‍ ഉണ്ടായിരുന്നവരുടെയും പേരുകള്‍ ഒരിടത്തൊഴികെ മറ്റിടങ്ങളില്‍ നീക്കം ചെയ്തുവരുന്നു.
ഇതേ സമയം സംസ്ഥാനത്ത് ചിലയിടങ്ങളില്‍ വ്യക്തമായ പരിശോധന നടത്താതെ ജീവിച്ചിരിക്കുന്നവരുടെയും സ്ഥലത്തുള്ളവരുടെയും പേരുകള്‍ നീക്കിയതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.