തൊഴില്‍ വാഗ്ദാനം പ്രായോഗികമല്ലെന്ന്
തിരുവനന്തപുരം: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലെ മുന്നണികള്‍ അവരുടെ പ്രകടനപത്രികയില്‍ നടത്തിയിട്ടുള്ള ലക്ഷങ്ങളുടെ തൊഴില്‍ വാഗ്ദാനം പ്രായോഗികമല്ലെന്ന് വിദഗ്ധര്‍.
10 ലക്ഷ് പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ഇടതുമുന്നണിയുടെയും 15 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നു ഐക്യമുന്നണിയുടെയും വാഗ്ദാനം നടപ്പാക്കാനുള്ള നയങ്ങളൊന്നും മുന്നണികള്‍ക്കില്ലെന്ന് അവര്‍ പറഞ്ഞു.
പ്രകടനപത്രികകളെ കുറിച്ച് കേസരി സ്മാരക ജേര്‍ണലിസ്റ്സ് ട്രസ്റ് ഏപ്രില്‍ 27 വെള്ളിയാഴ്ച സംഘടിപ്പിച്ച സംവാദത്തില്‍ പങ്കെടുക്കുകയായിരുന്ന ഐടി വിദഗ്ധന്‍ ജി. വിജയരാഘവന്‍, സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. ബി. പ്രകാശ് എന്നിവരാണ് ഈ ആശങ്കകള്‍ ഉന്നയിച്ചത്.
എന്നാല്‍ അതിനുള്ള നടപടികള്‍ മുന്നണികള്‍ അധികാരത്തില്‍ വന്നാല്‍ സ്വീകരിക്കുമെന്ന് സിപിഎം നേതാവ് എം. എ. ബേബിയും കോണ്‍ഗ്രസ് നേതാവ് എം. എം. ഹസനും പറഞ്ഞു. പക്ഷേ ബിജെപി നേതാവ് പി. എസ്. ശ്രീധരന്‍പിള്ള ഈ അവകാശവാദങ്ങള്‍ എതിര്‍ക്കുകയും വിദഗ്ധരുടെ അഭിപ്രായങ്ങളോടു യോജിക്കുകയും ചെയ്തു.
എല്‍ഡിഎഫ് പ്രകടനപത്രികയില്‍ ഒന്നര ലക്ഷം പേര്‍ക്ക് വിവരസാങ്കേതികവിദ്യാ മേഖലയില്‍ തൊഴിലവസരങ്ങളൊരുക്കുമെന്നും ഒരു ലക്ഷം ബിരുദധാരികളെ സൃഷ്ടിക്കുമെന്നും പറുയുന്നുണ്ട്. സാങ്കേതിക വിദ്യാഭ്യാസത്തിന് സ്വകാര്യമേഖലയെ അനുവദിക്കുമെന്ന് തീരുമാനിക്കാത്ത സ്ഥിതിക്ക് ഇതെങ്ങനെ സാധ്യമാകുമെന്ന് വിജയരാഘവന്‍ ചോദിച്ചു.
വികസനതന്ത്രത്തില്‍ മാറ്റം വരുത്താതെ ഒമ്പത് ശതമാനം സാമ്പത്തികവളര്‍ച്ചയും 10 ലക്ഷം പേര്‍ക്ക് തൊഴിലും വാഗ്ദാനം ചെയ്യുന്നതില്‍ പൊള്ളത്തരമുണ്ടെന്ന് ഡോ. പ്രകാശ് പറഞ്ഞു. ഇതൊക്കെ ചെയ്യണമെങ്കില്‍ കുറഞ്ഞത് 25, 000 കോടി രൂപ വേണം. അതിനു പദ്ധതികളില്ല. സ്വകാര്യമേഖലയ്ക്കും വിദേശനിക്ഷേപത്തിനും അവസരം നല്‍കാന്‍ ഇടതുമുന്നണി നയം തിരുത്തിയിട്ടുമില്ല.
എല്‍ഡിഎഫ് വിദേശനിക്ഷേപത്തിന് എതിരല്ല
ഇടതുമുന്നണി സര്‍ക്കാര്‍ സ്വകാര്യനിക്ഷേപത്തിനും വിദേശനിക്ഷേപത്തിനും എതിരല്ലെന്ന് ബേബി പറഞ്ഞു. സാമൂഹ്യനിയന്ത്രണത്തോടെ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ അനുവദിക്കുമെന്നു ബേബി പറഞ്ഞപ്പോള്‍ ആ വിശദീകരണം തൃപ്തികരമല്ലെന്നായി വിജയരാഘവന്‍.
സംസ്ഥാനത്തിന്റെ ഇന്നത്തെ പരിതാപകരമായ സാമ്പത്തിക സ്ഥിതിക്ക് ഇരുമുന്നണികളും ഉത്തരവാദികളാണെന്ന് ശ്രീധരന്‍പിള്ള ആരോപിച്ചു. കാര്‍ഷികമേഖലയുടെ പുരോഗതിക്കായി ഇരുമുന്നണികളുടെയും പ്രകടനപത്രികയില്‍ കാര്യമായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.