ജിസാറ്റ് ഉപഗ്രഹത്തിന്റെ ഭാവി ഉടന്‍ തീരുമാനിക്കും
തിരുവനന്തപുരം: ജിഎസ്എല്‍വിയില്‍ വിക്ഷേപിച്ച ജിസാറ്റ് ഉപഗ്രഹത്തിന്റെ ഭാവി രണ്ടാഴ്ചയ്ക്കകം തീരുമാനിക്കുമെന്ന് വിഎസ്എസ്സി ഡയറക്ടര്‍ ജി.മാധവന്‍ നായര്‍ പ്രസ്താവിച്ചു.
അതിശീത എഞ്ചിനുകള്‍ സ്വന്തമായി നിര്‍മിക്കുന്നതോടെ മൂന്ന് വര്‍ഷത്തിനകം ഉപഗ്രഹ വിക്ഷേപണത്തില്‍ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് മാധവന്‍നായര്‍ പറഞ്ഞു. അടുത്ത വര്‍ഷം ജൂണില്‍ വിക്ഷേപിക്കുന്ന ജിഎസ്എല്‍വിയിലും റഷ്യന്‍ എഞ്ചിനായിരിക്കും ഉപയോഗിക്കുക. 950 കിലോഗ്രാം ഭാരമുള്ള കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായിരിക്കും ഈ റോക്കറ്റ് വഹിക്കുകയെന്ന് കേസരി സ്മാരക ജേര്‍ണലിസ്റ് ട്രസ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ജി സാറ്റ് ഉപഗ്രഹത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കേണ്ടിവന്നതുകൊണ്ട് ഇതിനെ നിശ്ചിത ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ഉപഗ്രഹത്തെ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ചെലവേറിയതുകൊണ്ട് അധികകാലം ഉപയോഗിക്കാനാവില്ല.
ചന്ദ്രനിലേയ്ക്കു കൃത്രിമ ഉപഗ്രഹം വിക്ഷേപിക്കും
അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ ചന്ദ്രനിലേയ്ക്ക് കൃത്രിമ ഉപഗ്രഹം വിക്ഷേപിക്കും. ഇതിന് പിഎസ്എല്‍വി റോക്കറ്റായിരിക്കും ഉപയോഗിക്കുകയെന്ന് മാധവന്‍നായര്‍ പറഞ്ഞു. അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ വിക്ഷേപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
4000 മുതല്‍ 5000 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ശേഷിയുള്ള ജിഎസ്എല്‍വി റോക്കറ്റുകള്‍ വികസിപ്പിച്ചെടുക്കുകയാണ് ഐഎസ്ആര്‍ഒയുടെ അടുത്ത ലക്ഷ്യം. ഇപ്പോഴത്തെ ഏഴ് മോട്ടോറുകള്‍ക്ക് പകരം അതിശീത എഞ്ചിന്‍ ഉപയോഗിക്കുന്ന നാല് ശക്തിയേറിയ മോട്ടോറുകളായിരിക്കും ഇത്തരം റോക്കറ്റുകളില്‍ ഉപയോഗിക്കുന്നത്.
ഉപഗ്രഹ വിക്ഷേപണത്തിന് റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങള്‍ ഈടാക്കുന്ന വാടക താരതമ്യപ്പെടുത്താവുന്നതാണെങ്കിലും രാഷ്ട്രീയപരമായും മറ്റുമുള്ള കാരണങ്ങളാല്‍ ഇന്ത്യയോടായിരിക്കും ലോകരാഷ്ട്രങ്ങള്‍ക്ക് താത്പര്യമെന്ന് മാധവന്‍നായര്‍ പറഞ്ഞു.