പിള്ളയുടെ പത്രിക സ്വീകരിച്ച നടപടി ശരി
ദില്ലി: ഇടമലയാര്‍- ഗ്രാഫൈറ്റ് കേസുകളില്‍ പ്രതിയായ മുന്‍ മന്ത്രി നാമനിര്‍ദേശപത്രിക വരണാധികാരി സ്വീകരിച്ചത് നിയമാനുസൃതമായ നടപടിയായിരുന്നെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
പിള്ളയുടെ നാമനിര്‍ദേശപത്രിക സ്വീകരിച്ച് നിയോജകമണ്ഡലത്തിലെ വരണാധികാരിയുടെ നടപടിയെ മുഖ്യ തിരഞ്ഞടുപ്പ് കമ്മീഷണര്‍ എം. എസ്. ഗില്‍ ഏപ്രില്‍ 30 തിങ്കളാഴ്ച ന്യായീകരിച്ചു.
എംപിയോ എംഎല്‍എയോ ആയ ഒരു വ്യക്തിക്കെതിരായി ഉണ്ടായ കോടതി വിധി പുറത്ത് വന്ന് മൂന്ന് മാസം വരെയും നടപ്പാക്കണമെന്നില്ല. മാത്രമല്ല വിധിക്കെതിരായി ഹര്‍ജി നല്‍കിയിട്ടുണ്ടെങ്കില്‍ ആ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അയോഗ്യത കല്‍പ്പിക്കാനുമാവില്ലെന്ന് ജനപ്രാധിനിത്യ നിയമത്തിലെ 8(4) വിഭാഗത്തില്‍ പറയുന്നുണ്ടെന്ന് ഗില്‍ ചൂണ്ടിക്കാട്ടി.
സിറ്റിംഗ് എംഎല്‍എ ആയ പിള്ളയുടെ കാര്യത്തില്‍ വരണാധികാരി ചെന്നൈ ഹൈക്കോടതിവിധി ശരിവച്ച് ഈ നിയമമാണ് സ്വീകരിച്ചത്. എന്നാല്‍ സിറ്റിംഗ് എംഎല്‍എ അല്ലാത്തതിനാല്‍ ജയലളിതയുടെ പത്രികകള്‍ തള്ളുകയായിരുന്നുവെന്ന് ഗില്‍ വിശദീകരിച്ചു. ജനപ്രാധിനിത്യ നിയമത്തിലെ 8(3) വിഭാഗത്തില്‍ പറയുന്ന പ്രകാരം രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ തടവിന് വിധിച്ച ഒരു വ്യക്തിക്ക് ആറ് വര്‍ഷം വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. ഇതായിരുന്നു ജയയുടെ പത്രികകള്‍ തള്ളുന്നതിനുള്ള മാനദണ്ഡം.
പത്രികകള്‍ തള്ളുന്നതിലും സ്വീകരിക്കുന്നതിലും തിരഞ്ഞെടുപ്പ് കമ്മീഷനെക്കാള്‍ അതത് മണ്ഡലത്തിലെ വരണാധികാരിയാണ് മുഖ്യ പങ്ക് വഹിക്കുന്നതെന്ന് ഗില്‍ വ്യക്തമാക്കി. പിള്ളയുടെ പത്രിക സ്വീകരിച്ചതിനെതിരെ കേരള ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിന്മേല്‍ കമ്മീഷന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും അതിന്‍ മേലുള്ള തുടര്‍ നടപടി ഉടനെയുണ്ടാകുമെന്നും ഗില്‍ അറിയിച്ചു.