തുടര്‍ച്ചയായ വിജയം വിരളം
തിരുവനന്തപുരം: എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രതീക്ഷകള്‍ എന്തൊക്കെയായിരുന്നാലും കേരളത്തിന്റെ ഇതുവരെയുള്ള തിരഞ്ഞെടുപ്പ് ചരിത്രം അവര്‍ക്കെതിരെ വിരല്‍ചൂണ്ടുന്നു. 57നു ശേഷം ഇതുവരെ ഇടതുമുന്നണിക്കോ ഇടതുപാര്‍ട്ടിക്കോ കേരളത്തില്‍ തുടര്‍ച്ചയായി വിജയം കൈവരിക്കാനായിട്ടില്ല എന്നതാണ് ചരിത്രം.
1977ലാണ് ഒരു മുന്നണി കേരളത്തില്‍ തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് വിജയം നേടുന്നത്. കോണ്‍ഗ്രസ്-സിപിഐ മുന്നണി സംസ്ഥാനത്ത് വിജയം നേടിയത് അടിയന്തിരാവസ്ഥക്കു ശേഷം ഇന്ത്യയിലാകെ നിലനിന്ന കോണ്‍ഗ്രസ് വിരുദ്ധ തരംഗത്തെ മറികടന്നുകൊണ്ടായിരുന്നു.
ഇടതുമുന്നണിക്ക് ഇത്തരമൊരു വിജയം ഒരിക്കലും നേടാനായിട്ടില്ല. മാത്രവുമല്ല 1977ലും 1982ലുമൊഴികെ ഏതെങ്കിലും ഒരു മുന്നണിയെ തുടര്‍ച്ചയായി ഒന്നിലധികം തവണ പിന്തുണച്ച ചരിത്രവും കേരളത്തിനില്ല.
തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകളില്‍ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന രണ്ടേ രണ്ടു പേര്‍ അച്യുതമേനോനും കെ.കരുണാകരനുമാണ്. 1970ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-സിപിഐ സഖ്യം വിജയിച്ചതിനെ തുടര്‍ന്നാണ് അച്ചുതമേനോന്‍ മുഖ്യമന്ത്രിപദം നിലനിര്‍ത്തിയത്. 1970 ഒക്ടോബര്‍ നാല് മുതല്‍ 1977 മാര്‍ച്ച് 25 വരെ അദ്ദേഹം മുഖ്യമന്ത്രിയായി. അതിനു മുമ്പ് 10 മാസം മാത്രമാണ് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നത്. 1969 നവംബര്‍ ഒന്ന് മുതല്‍ 1970 ആഗസ്ത് ഒന്ന് വരെ.
1982ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചതിനെ തുടര്‍ന്നാണ് കെ.കരുണാകരന്‍ തുടര്‍ച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയാവുന്നത്. 1982 മെയ് 24 മുതല്‍ 1987 മാര്‍ച്ച് 25വരെയാണ് കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നത്. അതിനു മുമ്പ് 1981 ഡിസംബര്‍ 28 മുതല്‍ 1982 മാര്‍ച്ച് 17 വരെ നാല് മാസമായിരുന്നു കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നത്.
ഭരണത്തിനെതിരെ ചൂണ്ടിക്കാട്ടാവുന്ന ഒരു ആയുധവും പ്രതിപക്ഷത്തിനില്ലെന്നത് തങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നുവെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. വോട്ടര്‍മാരെ പ്രതികൂലമായി ബാധിച്ച ഒരു തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്ന് അവര്‍ അവകാശപ്പെടുന്നു. പക്ഷെ ചരിത്രമോ എല്‍ഡിഎഫിന്റെ പ്രതീക്ഷയോ ഏതാണ് വിജയിക്കുക എന്ന് കണ്ടറിയാന്‍ ഇനിയും കാത്തിരിക്കണം.