ഉഷപ്രശ്നം ഒത്തുതീര്‍ന്നേക്കും
കോഴിക്കോട്: തന്നെ അധിക്ഷേപിച്ച സര്‍വകലാശാല ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പി.ഇ. ഉഷ നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പായേക്കും. പ്രശ്നം ഒത്തുതീര്‍ക്കാന്‍ ചര്‍ച്ചനടത്തിയാല്‍ താന്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ഉഷ അറിയിച്ച സാഹചര്യത്തിലാണിത്.
മാത്രമല്ല ഉഷയ്ക്കെതിരെ അപവാദപ്രചരണം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പ്രകാശനെതിരെ സര്‍ക്കാര്‍ പത്തു ദിവസത്തിനുള്ളില്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി മെയ് നാല് വെള്ളിയാഴ്ച നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രശ്നം ചര്‍ച്ചചെയ്യാന്‍ ഒരു പ്രതിനിധിയെ അയക്കാന്‍ തീരുമാനിച്ചതായി അറിയുന്നു.
അതേ സമയം ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ഉഷയുടെ ആരോഗ്യനില തീരെ മോശമായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഉഷയുടെ നിരാഹാരസമരം ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. മെഡിക്കല്‍ കോളേജിലെത്തിയിട്ടും ഉഷ നിരാഹാരം തുടരുകയാണ്. ഈ നിലക്ക് പോയാല്‍ ഉഷയ്ക്ക് നിര്‍ബന്ധിച്ച് ഡ്രിപ്പ് നല്കേണ്ടി വരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍: രജിസ്ട്രാര്‍
അതേ സമയം ഉഷാപ്രശ്നത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് സര്‍വകലാശാലയല്ല, സര്‍ക്കാരാണ് എന്ന വിശദീകരണവുമായി സര്‍വകലാശാല രജിസ്ട്രാര്‍ വാര്‍ത്താക്കുറിപ്പിറക്കി.
പി.ഇ. ഉഷയെ ബസില്‍ പീഡിപ്പിച്ചത് പാലക്കാട് പറളി സ്വദേശി രമേശന്‍ എന്ന ആര്‍ഇസിയിലെ ദിവസക്കൂലിക്കാരനാണ്. എന്നാല്‍ സര്‍വകലാശാലാ കേന്ദ്രത്തില്‍ ഉഷയ്ക്കെതിരെ അപവാദം പ്രചരിപ്പിച്ച പ്രകാശനെതിരായ ഉഷയുടെ പരാതി ലഭിച്ചയുടന്‍ സര്‍വകലാശാല ഇതിന്മേല്‍ നടപടിയെടുത്തിരുന്നു. എന്നാല്‍ പ്രകാശന്‍ നടത്തിയെന്നു പറയുന്ന പീഡനം ജോലിസ്ഥലത്തു സ്ത്രീയ്ക്ക് എതിരെ നടക്കുന്ന പീഡനത്തെക്കുറിച്ചുള്ള സുപ്രീംകോടതി വിധിയുടെ പരിധിയില്‍ ഈ കേസ് വരികയില്ലെന്ന് കണ്ടെത്തി. ഈ അന്വേഷണ റിപ്പോര്‍ട്ട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഏകപക്ഷീയമായി അംഗീകരിക്കുകയും ചെയ്തു- വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഇതിനുശേഷമാണ് അന്വേഷണം നടത്തിയ വനിതാകമ്മീഷന്‍ പ്രകാശനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്കിയത്. ഇതിനെ പ്രകാശന്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് ഹൈക്കോടതി തുടര്‍നടപടികള്‍ സ്റേ ചെയ്തു. പിന്നീട് സ്റേ നീക്കിക്കൊണ്ട് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വനിതാകമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രകാശനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനിടെ കേസില്‍ പ്രകാശന്റെ വിശദീകരണം കൂടി കേള്‍ക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇനി ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാരാണ് - രജിസ്ട്രാറുടെ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.