ബംഗാളില്‍ അങ്ങിങ്ങ് അക്രമം
കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പശ്ചിംബംഗാളില്‍ ഇടതുമുന്നി- തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ പലയിടത്തും ഏറ്റുമുട്ടലുകളും ആക്രമണങ്ങളും അരങ്ങേറി. സംസ്ഥാനത്ത് 294 നിയമസഭാമണ്ഡലങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് മെയ് പത്ത് വ്യാഴാഴ്ച നടക്കുകയാണ്.
അക്രമങ്ങള്‍ നടത്തുന്നത് മറുപക്ഷമാണെന്ന് സി പി എം , തൃണമൂല്‍കോണ്‍ഗ്രസ് പക്ഷങ്ങള്‍ പരസ്പരം ആരോപിച്ചു. 118 സ്ഥലങ്ങളില്‍ സി പി എം പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രവര്‍ത്തകരെ വോട്ട് രേഖപ്പെടുത്തുന്നതില്‍ നിന്നും തടഞ്ഞതായി തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍, സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ആക്രമണങ്ങളുണ്ടായതായ റിപ്പോര്‍ട്ടുകള്‍ പശ്ചിംബംഗാള്‍ പൊലീസ് നിഷേധിച്ചു.
എന്റാലി നിയോജകമണ്ഡലത്തിലെ സി പി എം സ്ഥാനാര്‍ത്ഥി മുഹമ്മദ് സലീമിനെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ കൈയ്യേറ്റം ചെയ്തതായി സി പി എം ആരോപിച്ചു.
ഗാര്‍ഡന്‍ ബീച്ച് നിയോജകമണ്ഡലത്തിലെ ഒട്ടേറെ ബൂത്തുകളില്‍ നിന്നും സി പി എം പ്രവര്‍ത്തകര്‍ തങ്ങളുടെ പോളിംഗ് ഏജന്റുമാരെ ഇറക്കിവിട്ടതായി തൃണമൂല്‍ കോണ്‍ഗ്രസ് പരാതിപ്പെട്ടിട്ടുണ്ട്. പോളിംഗ് തടസപ്പെടുത്തിയത് ചോദ്യം ചെയ്ത തന്നെ സി പി എം പ്രവര്‍ത്തകര്‍ ബൂത്തില്‍ നിന്നും വലിച്ചു പുറത്തിറക്കിയതായി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സഞ്ജു ശ്രീവാസ്തവ പരാതിപ്പെട്ടു. പരാതിപ്പെട്ടാല്‍, തങ്ങളെ കൊല്ലുമെന്നാണ് സി പി എം ഭീഷണിപ്പെടുത്തിയിരിക്കുന്നതെന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ പറയുന്നു.
ഗാര്‍ഡന്‍ റീച്ചില്‍ കുട്ടികള്‍ പോലും വോട്ട് ചെയ്യാന്‍ തിക്കിത്തിരക്കി നില്‍ക്കുന്നതായി കാണപ്പെട്ടുവെന്ന് വാര്‍ത്താഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് സഹായത്തോടെ സി പി എം പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
സി പി എം- തൃണമൂല്‍ സംഘട്ടനങ്ങള്‍ സ്ഥിരമായി അരങ്ങേറുന്ന കേശവ്പൂരിലും വ്യാപകമായി തിരഞ്ഞെടുപ്പ് കൃത്രിമങ്ങളും അക്രമങ്ങളും അരങ്ങേറുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.