കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെക്കന്‍ കേരളം സിപിഎമ്മിനെതിരായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തെക്കന്‍ ജില്ലകളിലാണ് സിപിഎം വന്‍ തിരിച്ചടി നേരിട്ടത്.

കഴിഞ്ഞ വര്‍ഷം തിരുവനന്തപുരവും കൊല്ലവും മധ്യതിരുവിതാംകൂറും ഇടതുമുന്നണിയെ അധികാരത്തിലേറ്റിയെങ്കില്‍ ഇക്കുറി ഇതേ പ്രദേശങ്ങള്‍ തന്നെ എല്‍ഡിഎഫിനെ പുറത്താക്കുകയായിരുന്നു. എന്നാല്‍ വടക്കന്‍ ജില്ലകളിലും പാലക്കാട്ടും കാര്യമായ ക്ഷീണം സിപിഎമ്മിനുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.

1996ല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ നിന്നുമായി സിപിഎം നേടിയത് 20 സീറ്റുകളായിരുന്നു. ഇക്കുറി അത് വെറും ആറ് സീറ്റുകളായി കുറഞ്ഞു. സിഐടിയു വിഭാഗത്തിന്റെ ശക്തമായ കാലുവാരലാണ് ഇതിന്റെ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

സിഐടിയു വിഭാഗത്തിന്റെ ശക്തികേന്ദ്രമായ എറണാകുളം ജില്ലയില്‍ ഇക്കുറി ഒരു സീറ്റ് മാത്രമാണ് സിപിഎമ്മിന് നേടാനായത്. കഴിഞ്ഞ തവണ എറണാകുളത്ത് നാല് സീറ്റുകളില്‍ സിപിഎം നേടിയിരുന്നു. തോല്‍പ്പിക്കേണ്ട സിപിഎം സ്ഥാനാര്‍ത്ഥികളുടെ ഹിറ്റ്ലിസ്റ് തന്നെ സിഐടിയു തയാറാക്കിയിരുന്നു.

ഹിറ്റ്ലിസ്റില്‍ ഒന്നാമനായിരുന്നു വര്‍ക്കലയില്‍ പരാജയപ്പെട്ട പി. കെ. ഗുരുദാസന്‍. പരമ്പരാഗതമായി സിപിഎം സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചിരുന്ന വര്‍ക്കല പാര്‍ട്ടിയെ കൈയൊഴിഞ്ഞതിന് വേറെ കാരണമൊന്നും രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നില്ല.സിഐടിയുവില്‍ നുഴഞ്ഞുകയറിയ സിപിഎംകാരായിട്ടാണ് കണ്ണനെ പുറത്താക്കിയ ഗുരുദാസനെയും ചന്ദ്രന്‍പിള്ളയെയും സിഐടിയു വിഭാഗം കണ്ടിരുന്നത്.

തിരുവനന്തപുരം ജില്ലയില്‍ വന്‍ തകര്‍ച്ചയാണ് പാര്‍ട്ടിക്കുണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ ആറ് മണ്ഡലങ്ങളില്‍ വിജയിച്ച സിപിഎമ്മിന് ഇക്കുറി ഒരു സീറ്റില്‍ മാത്രമേ വിജയിക്കാനായുള്ളു. തിരുവനന്തപുരം നോര്‍ത്തില്‍ എം. വിജയകുമാറിന്റെ പരാജയം പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഞെട്ടലുളവാക്കിയിരിക്കുകയാണ്.

പിഡിപി യുഡിഎഫിന് നല്‍കിയ കലവറയില്ലാത്ത പിന്തുണയാണ് തെക്കന്‍ ജില്ലകളില്‍ സിപിഎമ്മിനുണ്ടായ തകര്‍ച്ചയ്ക്ക് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ പിഡിപിയുടെ സ്വാധീനം സിപിഎമ്മിന്റെ കടയിളക്കി. പാര്‍ട്ടിയുടെ നിത്യശത്രുവായ എം. വി. രാഘവന്‍ ജയിച്ചതിന് പിന്നിലും പിഡിപി പിന്തുണയാണെന്ന് സിപിഎം കണക്കുകൂട്ടുന്നു.

കണ്ണൂര്‍ സിപിഎം കോട്ട തന്നെ

വടക്കന്‍ കേരളത്തില്‍ സിപിഎമ്മിന്റെ വോട്ട് ബാങ്കുകളില്‍ ചോര്‍ച്ചയുണ്ടായിട്ടില്ലെന്നത് പാര്‍ട്ടിയ്ക്ക് വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്. കണ്ണൂരില്‍ സിപിഎം കഴിഞ്ഞ തവണ നേടിയ ആറ് സീറ്റുകളും പാര്‍ട്ടി നിലനിര്‍ത്തി.

കാസര്‍കോട് ജില്ലയില്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളായ ഉദുമയും തൃക്കരിപ്പൂരും പാര്‍ട്ടി നിലനിര്‍ത്തി. എന്നാല്‍ വയനാട്ടില്‍ സിപിഎം കഴിഞ്ഞ തവണ നേടിയ സുല്‍ത്താന്‍ ബത്തേരി നഷ്ടമായി.

കോഴിക്കോട് ജില്ലയില്‍ പാര്‍ട്ടിക്കുണ്ടായിരുന്ന ഏഴ് സീറ്റുകളില്‍ നാലെണ്ണം നഷ്ടമായി. മേപ്പയൂരും ബേപ്പൂരും പേരാമ്പ്രയുമാണ് സിപിഎം വിജയിച്ച സീറ്റുകള്‍.

മലപ്പുറം ജില്ലയില്‍ കഴിഞ്ഞ തവണ വണ്ടൂരും പൊന്നാനിയിലും സിപിഎം വിജയിച്ചപ്പോള്‍ ഇക്കുറി പൊന്നാനി നഷ്ടമായി. പാലക്കാട് ജില്ലയില്‍ സിപിഎം കഴിഞ്ഞ തവണ നേടിയ ആറ് സീറ്റുകളില്‍ ഒരെണ്ണം മാത്രമേ പാര്‍ട്ടിക്ക്്് നഷ്ടപ്പെട്ടുള്ളു.

സിപിഎം ഇക്കുറി നേടിയ 24 സീറ്റുകളില്‍ 17ഉം വടക്കന്‍ ജില്ലകളില്‍ നിന്നാണ്. വടക്കന്‍ കേരളത്തില്‍ മുസ്ലീം സമുദായംഗങ്ങള്‍ ഇക്കുറി വോട്ട് ചെയ്യുന്നതിന് പതിവില്‍ കവിഞ്ഞ ആവേശം കാണിച്ചത് സിപിഎമ്മില്‍ അങ്കലാപ്പ് സൃഷ്ടിച്ചിരുന്നു. ഒന്നുകില്‍ ഐഎന്‍എല്‍ ബന്ധം സിപിഎമ്മിനെ സഹായിച്ചു അല്ലെങ്കില്‍ ചെറിയ അടിയൊഴുക്കുകള്‍ക്കൊന്നും തകര്‍ക്കാനാവാത്ത വിധം ശക്തമായ അടിത്തറ വടക്കന്‍ കേരളത്തില്‍ സിപിഎം നേടിക്കഴിഞ്ഞു എന്നാണ് ഇത് കാണിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X