കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ മന്ത്രിസഭ വ്യാഴാഴ്ച രാവിലെ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് മന്ത്രിസഭ മെയ് 17 വ്യാഴാഴ്ച രാവിലെ 10.45 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജ്ഭവന്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഡോ. സുഖ്ദേവ് സിംഹ് കാംഗ് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.

മുഖ്യമന്ത്രിയായി എ കെ ആന്റണിയും കോണ്‍ഗ്രസിതര ഘടകകക്ഷികളുടെ നേതാക്കന്മാരുമായിരിക്കും വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുക. കോണ്‍ഗ്രസിലെയും ഘടകകക്ഷികളിലേയും മറ്റു മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പിന്നീട് വികസിപ്പിക്കും.

എ കെ ആന്റണി, പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, കെ ആര്‍ ഗൗരിയമ്മ, ടി എം ജേക്കബ്, ബാബുദിവാകരന്‍, ആര്‍ ബാലകൃഷ്ണപിള്ള, എം വി രാഘവന്‍ എന്നിവരാണ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നത്.

മെയ് 15 ചൊവാഴ്ച രാത്രി ചേര്‍ന്ന യു ഡി എഫ് ഏകോപനസമിതി യോഗം നിയമസഭയില്‍ മുന്നണിയുടെ നേതാവായി എ കെ ആന്റണിയെ തിരഞ്ഞെടുത്തിരുന്നു. നേരത്തേ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായും ആന്റണി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്ന് പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള അവാകശവാദമുന്നയിച്ച് എ കെ ആന്റണി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. യു ഡി എഫ് ഘടകകക്ഷികളും എ കെ ആന്റണിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. മെയ് 16 ബുധനാഴ്ച രാവിലെ ഗവര്‍ണറെ സന്ദര്‍ശിച്ച ആന്റണിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ഔദ്യോഗികമായി ക്ഷണിച്ചു.

മന്ത്രിസഭാംഗങ്ങളുടെ എണ്ണം, വകുപ്പുകള്‍ എന്നിവ സംബന്ധിച്ച് തര്‍ക്കമുള്ളതു കൊണ്ടാണ് ഘടകകക്ഷി നേതാക്കള്‍ മാത്രം തത്കാലം സത്യപ്രതിജ്ഞ ചെയ്യുന്നത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞു ചേരുന്ന യു ഡി എഫ് യോഗത്തില്‍ മന്ത്രിസഭാംഗങ്ങളുടെ എണ്ണവും വകുപ്പും തീരുമാനിക്കും. എണ്ണം ഇപ്പോള്‍ പറയാനാവില്ലെന്ന് യു ഡി എഫ് യോഗത്തിനു ശേഷം കണ്‍വീനര്‍ കെ ശങ്കരനാരായണന്‍ വാര്‍ത്താലേഖകരെ അറിയിച്ചു.

1991 നു ശേഷം യു ഡി എഫില്‍ രണ്ടു പുതിയ ഘടകകക്ഷികള്‍ കൂടെയുണ്ടായിട്ടുണ്ടെന്ന് ശങ്കരനാരായണന്‍ ചൂണ്ടിക്കാട്ടി. പുതിയ മന്ത്രിസഭയില്‍ മുന്നണിയിലെ എല്ലാ ഘടകക്ഷികളും ഉണ്ടാകുമെന്ന് കണ്‍വീനര്‍ പറഞ്ഞു. മന്ത്രിസഭയുടെ അടുത്ത വികസനത്തില്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യത്തില്‍ ഹൈക്കമാണ്ടുമായി ആലോചിച്ച ശേഷമായിരിക്കും തീരുമാനമുണ്ടാവുക.

മുസ്ലീംലീഗിന്റെ മന്ത്രിമാര്‍ ആരായിരിക്കണമെന്നും ചോദിക്കേണ്ട വകുപ്പുകള്‍ ഏതെന്നുമുള്ള കാര്യത്തില്‍ മെയ് 16 ബുധനാഴ്ച കോഴിക്കോട്ട് നടക്കുന്ന ലീഗ് നേതൃയോഗത്തില്‍ തീരുമാനമുണ്ടാകുമെന്നറിയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X