കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസഭാരൂപീകരണം ആന്റണിക്ക് തലവേദനയാകുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത എ.കെ. ആന്റണിക്ക് മന്ത്രിസഭാരൂപീകരണം തലവേദനയാകുന്നു. ഘടകകക്ഷികളില്‍ നിന്നുള്ളതിനേക്കാള്‍ കോണ്‍ഗ്രസില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് ആന്റണിയെ വിഷമിപ്പിക്കുന്നത്.

ഇപ്പോഴത്തെ സൂചനയനുസരിച്ച് ആന്റണി മന്ത്രിസഭയില്‍ 20 അംഗങ്ങളുണ്ടാകാനാണ് സാധ്യത. മുസ്ലിംലീഗിന് ഇതിനകം തന്നെ നാലു സീറ്റുകള്‍ അനുവദിച്ചു കഴിഞ്ഞു. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് രണ്ടും ജേക്കബ്, പിള്ള, ജെഎസ്എസ്, സിഎംപി, ആര്‍എസ്പി - ബി എന്നീ കക്ഷികള്‍ക്ക് ഓരോ മന്ത്രിസ്ഥാനവും നല്‍കിക്കഴിയുമ്പോഴേക്കും മന്ത്രിസഭയുടെ വലിപ്പം 11 ആകും.

പിന്നെ മുഖ്യമന്ത്രി ഉള്‍പ്പെടെ ഒമ്പത് മന്ത്രിസ്ഥാനങ്ങള്‍ കൈയാളുക എന്നതായിരിക്കും കോണ്‍ഗ്രസിന്റെ മുന്നിലുള്ള വഴി. അപ്പോള്‍ മന്ത്രിസഭയുടെ വലിപ്പം 20 ആകും. അതേസമയം മാണിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കൊടുത്ത് ഒരു മന്ത്രിസ്ഥാനം കൊണ്ട് തൃപ്തിപ്പെടുത്താനും ശ്രമം നടക്കുന്നുണ്ട്. ഇത് വിജയിക്കുകയാണെങ്കില്‍ മന്ത്രിസഭയുടെ വലിപ്പം 19ല്‍ നിജപ്പെടുത്താന്‍ സാധിക്കും.

എന്തായാലും കോണ്‍ഗ്രസിന് ഒമ്പത് മന്ത്രിമാരാണ് ലഭിക്കുക എന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഈ മന്ത്രിസ്ഥാനങ്ങള്‍ കോണ്‍ഗ്രസിലെ നാല് ഗ്രൂപ്പുകള്‍ക്കും വീതിക്കുക എന്നതാണ് ആന്റണിയെ അലട്ടുന്ന പ്രധാനപ്രശ്നം. ഓരോ മന്ത്രിസ്ഥാനം വീതം തിരുത്തല്‍വാദികള്‍ക്കും വയലാര്‍ ഗ്രൂപ്പിനും നല്‍കിയേക്കും. ബാക്കിയുള്ള ഏഴു സ്ഥാനങ്ങള്‍ എ, ഐ ഗ്രൂപ്പുകള്‍ വീതിച്ചെടുക്കാനാണ് സാധ്യത.

തങ്ങള്‍ക്ക് മൂന്ന് മന്ത്രിസ്ഥാനവും സ്പീക്കര്‍ പദവിയും വേണമെന്ന് ഇതിനകം തന്നെ കരുണാകരന്റെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പ് അവകാശമുന്നയിച്ചു കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനം എ ഗ്രൂപ്പ് നല്‍കിയതിനാല്‍ സ്പീക്കര്‍ തങ്ങളുടെ ഗ്രൂപ്പില്‍ നിന്നാകണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. മിക്കവാറും ആന്റണി ഈ ആവശ്യം അംഗീകരിക്കാനാണ് സാധ്യത.

ഗ്രൂപ്പുകളിലെ തര്‍ക്കം തീര്‍ത്താലും ആന്റണിയുടെ പ്രശ്നങ്ങള്‍ തീരുന്നില്ല. എ ഗ്രൂപ്പില്‍ മന്ത്രിപദമോഹികളുടെ ഒരു പട തന്നെ ഒരുങ്ങിനില്‍ക്കുകയാണ്. ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി ഒരു മന്ത്രിസഭ ചിന്തിക്കാന്‍ പോലും ആന്റണിക്കാവില്ല. പിന്നീടുള്ള രണ്ടു സ്ഥാനങ്ങള്‍ക്കായി എം.എം. ഹസ്സന്‍, ആര്യാടന്‍ മുഹമ്മദ്, എം.എ. കുട്ടപ്പന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങി വന്‍നിര തന്നെ മുന്‍പന്തിയിലുണ്ട്. ഇതില്‍ എം.എ. കുട്ടപ്പന് പട്ടികജാതി-വര്‍ഗ വികസന മന്ത്രിസ്ഥാനത്തിന് നറുക്ക് വീഴാന്‍ സാധ്യത ഏറെയാണ്.

എ ഗ്രൂപ്പിനെ അപേക്ഷിച്ച് ഐ ഗ്രൂപ്പില്‍ മന്ത്രിസ്ഥാനങ്ങള്‍ക്ക് വലിയ വടംവലി ഉണ്ടാകാനിടയില്ല. കെ.വി. തോമസ്, പി. ശങ്കരന്‍, കടവൂര്‍ ശിവദാസന്‍, പി.പി. ജോര്‍ജ്, സാവിത്രി ലക്ഷ്മണന്‍ എന്നിവരില്‍ നിന്നായിരിക്കും മിക്കവാറും മൂന്ന് മന്ത്രിമാരെ തിരഞ്ഞെടുക്കുക. തിരുത്തല്‍വാദികളില്‍ നിന്ന് ജി. കാര്‍ത്തികേയനും വയലാര്‍ ഗ്രൂപ്പില്‍ നിന്ന് മെഴ്സി രവിയോ കെ. സുധാരനോ മന്ത്രിയാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X