മന്ത്രിസഭാവികസനത്തില്‍ തൃപ്തനല്ല: ആന്റണി
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ് എന്നിവരടക്കമുള്ളവരെ ഒഴിവാക്കേണ്ടിവന്നതുകൊണ്ട് മന്ത്രിസഭാവികസനത്തില്‍ താനും പൂര്‍ണ്ണസംതൃപ്തനല്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി അഭിപ്രായപ്പെട്ടു. വനിതകളടക്കം എല്ലാ വിഭാഗങ്ങളോടും നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ല.
മന്ത്രിസഭാവികസന ചര്‍ച്ചകള്‍ക്കു ശേഷം മടങ്ങിയെത്തിയ ആന്റണി തിരുവനന്തപുരത്ത് വിമാനത്താവളത്തില്‍ മടങ്ങിയെത്തിയ ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. നാലുജില്ലകള്‍ക്കും പ്രാതിനിധ്യം നല്കാന്‍ കഴിഞ്ഞില്ല. അപാകതകളുണ്ട്, പക്ഷെ ഒന്നും മന:പൂര്‍വമല്ല. ഭാവിയില്‍ എന്തെങ്കിലും ചെയ്യാനാവുമോ എന്നു നോക്കും. നിലവിലുള്ള സാഹചര്യത്തില്‍ ഇത്രമാത്രമേ സാധിക്കുകയുള്ളൂ എന്നും ആന്റണി പറഞ്ഞു.
ധാരാളം പരിമിതികളുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഭൂരിപക്ഷം പേരും പാരമ്പര്യംകൊണ്ടും യോഗ്യതകൊണ്ടും മന്ത്രിമാരാകാന്‍ ഡസന്‍കണക്കിനാളുണ്ട്. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും അടക്കം പത്തുപേരെയാണ് ഇവരില്‍ നിന്ന് തെരഞ്ഞെടുക്കേണ്ടിയിരുന്നത്.
നിയുക്ത മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിക്കുന്നതിനുള്ള അധികാരം മുഖ്യമന്ത്രിക്കാണ്. കോണ്‍ഗ്രസ് ഹൈക്കമാന്റ് ഇതിനുള്ള അധികാരം തനിക്കു നല്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സഹപ്രവര്‍ത്തകരോട് ആലോചിക്കുമെന്നു മാത്രം. ഔപചാരികമായ ചര്‍ച്ചകളുണ്ടാവില്ല. താന്‍ ഇക്കാര്യത്തില്‍ സാവകാശം തീരുമാനമെടുക്കും.
പരിചയമില്ലാത്തവര്‍ ധാരാളമുണ്ടല്ലോ എന്നു ചോദിച്ചപ്പോള്‍ പുതുമുഖങ്ങളെ എടുത്താല്‍ കുറ്റം, എടുത്തില്ലെങ്കില്‍ കുറ്റം എന്ന സ്ഥിതിയാണ് ഇപ്പോഴെന്ന് ആന്റണി പറഞ്ഞു. പഴമയും പുതുമയും തമ്മിലുള്ള സമന്വയമാണ് തന്റെ മന്ത്രിസഭയിലുള്ളത്. പുതുമുഖങ്ങള്‍ക്കെല്ലാം പൊതുരംഗത്ത് പ്രാഗത്ഭ്യമുണ്ട്.