ജെറുസലെമില്‍ കാര്‍ബോംബ് സ്ഫോടനം
ജെറുസലെം: ഇസ്രയേലിലെ ജെറുസലെമിലുള്ള ജാഫാപട്ടണത്തില്‍ മെയ് 27ഞായറാഴ്ച രാവിലെ നടന്ന കാര്‍ബോംബ് സ്ഫോടനത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. രാവിലെ ഒമ്പത് മണിക്കാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ പൊട്ടിത്തെറിച്ച കാറിന്റെ ചില്ലുകള്‍ ശരീരത്തില്‍ തുളച്ചുകയറിയാണ് 16പേര്‍ക്ക് പരിക്കേറ്റത്. ആരും മരിച്ചതായി റിപ്പോര്‍ട്ടില്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഒരു ഇസ്ലാമിക തീവ്രവാദി സംഘടന ഏറ്റെടുത്തിട്ടുണ്ട്.
പൊട്ടിത്തെറിച്ച കാറില്‍ ധാരാളം മോര്‍ട്ടാര്‍ ഷെല്ലുകളും ആണികളും ഇസ്രയേല്‍ പൊലീസ് കണ്ടെടുത്തു. കാറില്‍ നിന്നും പുറത്തേക്ക് തെറിച്ച മോര്‍ട്ടാര്‍ ഷെല്ലുകള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിലേര്‍പ്പെട്ടിരിക്കുകയാണ് ഇസ്രയേല്‍ പൊലീസ്. സാധാരണ നല്ല തിരക്കുണ്ടാവാറുള്ള വീഥിയിലാണ് സ്ഫോടനം നടന്നതെങ്കിലും സ്ഫോടനസമയത്ത് തിരക്ക് കുറവായിരുന്നു. ജൂതന്മാരുടെ പുണ്യദിനമായ ഷവോത്ത് ആഘോഷിക്കാന്‍ ജനങ്ങളെല്ലാം വീട്ടില്‍ ത്തന്നെയായിരുന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.
ഈ സ്ഫോടനത്തോടെ പലസ്തീന്‍ തീവ്രവാദികള്‍ അവരുടെ ആക്രമണതന്ത്രം മാറ്റിയിരിക്കുന്നുവെന്നു വേണം കരുതാനെന്ന് വിദഗ്ധര്‍ പറയുന്നു. നേരത്തെ ഇസ്രയേല്‍ തീവ്രവാദികള്‍ പലസ്തീന്‍ കേന്ദ്രങ്ങളിലാണ് ഇത്തരം ആക്രമണങ്ങള്‍ നടത്തിയിരുന്നത്.
പലസ്തീന്‍ നേതാവ് യാസര്‍ അരാഫത്തിനെയും ഇസ്രയേല്‍ നേതാവ് ഏരിയല്‍ ഷാരോണിനെയും സന്ദര്‍ശിക്കാന്‍ ഇവിടെ എത്തിയിട്ടുള്ള അമേരിക്കയുടെ പ്രത്യേക പ്രതിനിധി വില്യം ബേണ്‍സിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ് ഈ കാര്‍ബോംബ് സ്ഫോടനം. നേരത്തെ മെയ് 25 വെള്ളിയാഴ്ച രണ്ട് ഇസ്രയേല്‍ ആത്മഹത്യാ ബോംബര്‍മാര്‍ നടത്തിയ കാര്‍ബോംബ ് ആക്രമണത്തില്‍ 60 ഇസ്രയേലികള്‍ക്ക് പരിക്കേറ്റിരുന്നു.