കാസര്‍കോട് ലീഗ്-സിപിഎം അക്രമം തുടരുന്നു
കാഞ്ഞങ്ങാട് : പൊലീസ് കാവലുണ്ടായിട്ടും കാസര്‍കോട് ജില്ലയിലെ നിരവധിപ്രദേശങ്ങളില്‍ സിപിഎം- ലീഗ് സംഘട്ടനം തുടരുകയാണ്. ജൂണ്‍ രണ്ട് ശനിയാഴ്ച രാവിലെ പടന്ന, മടക്കര തുടങ്ങിയ പ്രദേശങ്ങളില്‍ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടല്‍ നടന്നു.
വെള്ളിയാഴ്ച പൊലീസ് കാവലിനെ വകവയ്ക്കാതെ അക്രമികള്‍ അഴിഞ്ഞാടുകയായിരുന്നു. ഇരുവിഭാഗങ്ങിലും പെട്ടവരുടെ 40 വീടുകള്‍ അവര്‍ തീവച്ച് നശിപ്പിച്ചു. ഉത്തരമേഖലാ ഐജി അല്‍ഫോണ്‍സ് ലൂയിസിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
തദ്ദേശ സ്വയംഭരണമന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ സ്വീകരണ പരിപാടിയുമായി ബന്ധപ്പെട്ടാണ് ജൂണ്‍ ഒന്ന് വെള്ളിയാഴ്ച വൈകുന്നേരം ചെറുവത്തൂരില്‍ അക്രമം തുടങ്ങിയത്. സിപിഎം- ലീഗ് പ്രവര്‍ത്തകര്‍ പരസ്യമായി ഏറ്റുമുട്ടുകയായിരുന്നു. അക്രമികളെ പിരിച്ചു വിടാന്‍ പൊലീസിന് ആകാശത്തേക്ക് വെടിവയ്ക്കേണ്ടി വന്നു. അമ്പതോളം വാഹനങ്ങള്‍ അക്രമികള്‍ തകര്‍ത്തു. നിരവധി വീടുകള്‍ക്ക് തീവച്ചു. അക്രമത്തെ തുടര്‍ന്ന് മന്ത്രി സ്വീകരണപരിപാടിയില്‍ സംബന്ധിക്കാതെ മടങ്ങുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ജില്ലാ അതിര്‍ത്തിയായ ഒളവറ പാലത്തില്‍ നിന്നായിരുന്നു മന്ത്രിയുടെ പര്യടനം തുടങ്ങിയത്. ബൈക്കുകളുള്‍പ്പെടെ ആയിരക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു മന്ത്രിയുടെ പര്യടനം. കാസര്‍കോട്, ബേക്കല്‍ ഭാഗത്തുനിന്നെത്തിയ ലീഗ് പ്രവര്‍ത്തകരും സിപിഎമ്മുകാരുമായി ഉണ്ടായ തര്‍ക്കമാണ് സംഘട്ടനത്തിന് തുടക്കമായത്.
മന്ത്രി പടന്നയില്‍ നിന്ന് ചെറുവത്തൂരില്‍ എത്തുമ്പോഴേക്കും ചെറുവത്തൂരില്‍ ഏറ്റുമുട്ടലുകള്‍ വ്യാപകമായി. സിപിഎമ്മുകാര്‍ ലീഗ്കാര്‍ക്കെതിരേ കല്ലേറു നടത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ബൈക്കിലുള്ള ലീഗുകാരെയെല്ലാം സിപിഎമ്മുകാര്‍ കല്ലെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ഓടിപ്പോയ ലീഗുകാര്‍ കൂടുതല്‍ ആയുധസന്നാഹങ്ങളോടെ തിരിച്ചുവന്ന് പിന്നീട് സിപിഎമ്മുകാര്‍ക്കെതിരെ ആക്രമണം തുടങ്ങി.
ഇതിനകം സിപിഎമ്മുകാരെ അമര്‍ച്ച ചെയ്യാന്‍ വന്‍പൊലീസ് പടയും എത്തിയിരുന്നു. മന്ത്രിയുടെ വാഹനം പൊലീസകമ്പടിയോടെ ചെറുവത്തൂര്‍ കടന്നെങ്കിലും കണ്ണങ്കുന്നിനടുത്തുവച്ച് മന്ത്രിയുടെ വാഹനവ്യൂഹം സിപിഎമ്മുകാര്‍ തടഞ്ഞു. ഇവിടെ സിപിഎമ്മുകാരെ പിരിച്ചുവിടാന്‍ ആകാശത്തേക്ക് വെടിവയ്ക്കേണ്ടിവന്നു. തുടര്‍ന്ന് മന്ത്രി സ്വീകരണപരിപാടിയില്‍ പങ്കെടുക്കേണ്ടത് തീരുമാനിച്ച് മടങ്ങുകയായിരുന്നു.