ആസ്തമ: മത്സ്യം വിഴുങ്ങാന്‍ വന്‍തിരക്ക്
ഹൈദരാബാദ്: ആന്ധ്രയിലെ ഹൈദരാബാദില്‍ ആസ്തമയ്ക്ക് മറുമരുന്നായ മത്സ്യം വിഴുങ്ങല്‍ ചികിത്സയ്ക്ക് ലക്ഷങ്ങള്‍ എത്തി. ജൂണ്‍ എട്ട് വെള്ളിയാഴ്ച ആയിരുന്നു ഇക്കുറി മത്സ്യ ചികിത്സ. എല്ലാവര്‍ഷവും ഈയൊരു ദിവസം മാത്രമാണ് മത്സ്യചികിത്സ നടക്കുക.
ഹൈദരാബാദിലെ ദൂദ്ബൗലി ഗ്രാമത്തിലുള്ള ഗൗഡ് കുടുംബമാണ് ഈ ചികിത്സയ്ക്ക് പിന്നില്‍. ഇക്കുറി അഞ്ച് ലക്ഷം പേര്‍ മത്സ്യം വിഴുങ്ങാനെത്തിക്കഴിഞ്ഞതായി ഗൗഡ് കുടുംബം പറയുന്നു. കഴിഞ്ഞ വര്‍ഷം നാലു ലക്ഷം പേരാണ് മത്സ്യം വിഴുങ്ങാന്‍ എത്തിയത്. ഇക്കുറി മത്സ്യം വിഴുങ്ങാനെത്തിയവരുടെ എണ്ണം കൂടിയതിനാല്‍ പലപ്പോഴും പൊലീസിന് ഇടപെടേണ്ടി വന്നു.
പലപ്പോഴും വിശാലമായ മൈതാനത്തില്‍ കെട്ടിയുണ്ടാക്കിയ കൗണ്ടറുകളില്‍ നില്ക്കുന്നവര്‍ക്ക് നല്കാന്‍ മത്സ്യം തികയാതെയും വന്നു. അഞ്ച് മുതല്‍ ഏഴ് മണിക്കൂര്‍ വരെ വരിയില്‍ കാത്ത് നിന്ന ശേഷമാണ് പലര്‍ക്കും മത്സ്യം ലഭിച്ചത്. ഇക്കുറി വിഐപികള്‍ക്കും പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകം കൗണ്ടറുകള്‍ നിര്‍മ്മിച്ചിരുന്നു. ഇവിടെയും തിരക്കുകാരണം വിഐപികള്‍ക്കും മണിക്കൂറുകള്‍ കാത്തുനില്ക്കേണ്ടിവന്നു.
മഞ്ഞ നിറത്തിലുള്ള ഒരു പ്രകൃതിദത്ത കുഴമ്പ് മുറല്‍ എന്ന ജീവനുള്ള മത്സ്യത്തിന്റെ വായില്‍ തിരുകും. രോഗികള്‍ മരുന്നു പുരട്ടിയ ഈ മത്സ്യങ്ങളെ തൊണട തൊടാതെ വിഴുങ്ങിയാല്‍ അവരുടെ ആസ്തമ സുഖപ്പെടുമെന്നാണ് വിശ്വാസം.
മത്സ്യങ്ങള്‍ ഫിഷറീസ് വകുപ്പിന്റെ കൗണ്ടറുകളില്‍ നിന്നാണ് വാങ്ങേണ്ടത്. അവര്‍ രോഗികള്‍ക്കാവശ്യമായത്ര മത്സ്യങ്ങള്‍ വെള്ളം നിറച്ച പ്ലാസ്റിക് കവറില്‍ ഇട്ടുകൊടുക്കും. പിന്നീട് ഗൗഡുമാര്‍ രോഗികളുടെ പ്ലാസ്റിക് കവറില്‍ നിന്ന് മത്സ്യത്തെയെടുത്ത് മരുന്ന് അതിന്റെ വായില്‍ തേച്ചുകൊടുക്കും. രോഗി അതിനെ വിഴുങ്ങും. എല്ലാ വര്‍ഷവും മലയാളികളായ ഒട്ടേറെ ആസ്തമ രോഗികള്‍ മത്സ്യ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ഇന്ത്യയ്ക്കു പുറത്തു നിന്നും നിരവധി പേര്‍ ഈ ചികിത്സയ്ക്ക് എത്തുന്നു.
ഇക്കുറി മത്സ്യചികിത്സയെ അവിടത്തെ ടൂറിസം വുകപ്പുമായി ബന്ധപ്പെടുത്താനും സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. മത്സ്യചികിത്സയ്ക്കെത്തുന്ന രോഗികളെ ആന്ധ്രയിലെ പ്രധാന സ്ഥലങ്ങള്‍ കാണിച്ചുകൊടുക്കുന്ന ഒരു പദ്ധതി ടൂറിസം വകുപ്പ് ഒരുക്കിയിരുന്നു.