ഗില്ലിന്റെ പ്രസ്താവനയോട് യോജിപ്പ്: വക്കം
തിരുവനന്തപുരം: ഇന്ത്യയിലെ പല സ്പീക്കര്‍മാരും രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എം.എസ്. ഗില്ലിന്റെ പ്രസ്താവന ഒരു പരിധിവരെ ശരിയാണെന്ന് നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍.
സ്പീക്കറുടെ വിവേചനാധികാരം ഉപയോഗിച്ച് പ്രവര്‍ത്തിക്കേണ്ട നിയമങ്ങള്‍ പല സ്പീക്കര്‍മാരും ദുരുപയോഗം ചെയ്തിട്ടുണ്ട്. സ്പീക്കര്‍ സ്ഥാനമേറ്റെടുത്തശേഷം പലരും പാര്‍ട്ടിക്കാരായി തന്നെ തുടര്‍ന്നിട്ടുണ്ടെന്ന് വക്കം പറഞ്ഞു. ജൂണ്‍ 11 തിങ്കളാഴ്ച കേരള കേസരി സ്മാരക യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു വക്കം.
ഗവണ്‍മെന്റ് ബിസിനസ് നടത്താന്‍ സ്പീക്കര്‍ ബാധ്യസ്ഥനാണ്. അതിന്മേല്‍ നടപടിയെടുക്കുമ്പോള്‍ സ്പീക്കര്‍ പക്ഷം പിടിക്കുന്നുവെന്ന് ആരോപിക്കാനാവില്ല. താന്‍ രാഷ്ട്രീയതീതമായിത്തന്നെ പ്രവര്‍ത്തിക്കും. പ്രതിപക്ഷത്തിനും ഭരക്ഷണപക്ഷത്തിനും ഒരേ പരിഗണന നിയമസഭയില്‍ നല്‍കുമെന്നും വക്കം വ്യക്തമാക്കി.
സഭയില്‍ മുന്‍നിരയില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെച്ചൊല്ലി ബാലകൃഷ്ണപിള്ള പത്രത്തില്‍ പരസ്യപ്രസ്താവന നടത്തരുതായിരുന്നുവെന്ന് വക്കം പറഞ്ഞു. സ്പീക്കര്‍ എന്ന നിലയില്‍ താന്‍ അതിനെക്കുറിച്ച് പരസ്യമായ വെളിപ്പെടുത്തലുകള്‍ നടത്തുന്നത് ശരിയല്ല. ബാലകൃഷ്ണപിള്ളയുടെ സീറ്റ് പ്രശ്നത്തെച്ചൊല്ലി നിയമസഭാ സെക്രട്ടറി രാജിക്ക് ഒരുങ്ങി എന്ന വാര്‍ത്തയെപ്പറ്റി തനിക്ക് ഒന്നും അറിയില്ലെന്നും വക്കം പറഞ്ഞു. ഇനി എന്തായാലും പിള്ളയുടെ ഇരിപ്പിടത്തെപ്പറ്റി തീരുമാനമെടുക്കുന്നത് സ്പീക്കര്‍ എന്ന നിലയില്‍ താനായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പുതിയ അംഗങ്ങള്‍ക്കായി ജൂണ്‍ 27നും 28നും നിയമസഭാ നടപടികളെക്കുറിച്ച് ഓറിയന്റേഷന്‍ ക്ലാസ് നടത്തും. ജൂണ്‍ 27ന് രാവിലെ ലോക്സഭാ സ്പീക്കര്‍ ജിഎംസി ബാലയോഗി ക്ലാസ് ഉദ്ഘാടനം ചെയ്യും. കൂടുതല്‍ സമയം ചര്‍ച്ചകള്‍ക്കായി മാറ്റി വെക്കാന്‍ അഭ്യര്‍ത്ഥിക്കും. ഉപചോദ്യങ്ങളും ക്രമചോദ്യങ്ങളും നിയമന്ത്രിക്കും. എങ്കിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആരുടെയും അപ്രീതി സമ്പാദിക്കാന്‍ താനില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.
ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വയ്ക്കപ്പെട്ട മന്ത്രിസ്ഥാനങ്ങള്‍ക്ക് ഒപ്പമാണോ താങ്കള്‍ക്ക് സ്പീക്കര്‍ സ്ഥാനം ലഭിച്ചതെന്ന ചോദ്യത്തിന് ഗ്രൂപ്പുകാര്യങ്ങള്‍ തന്റെ രഹസ്യങ്ങളില്‍ ഒന്നാണെന്നായിരുന്നു വക്കത്തിന്റെ മറുപടി. ദില്ലി ബന്ധം വഴിയാണോ സ്പീക്കര്‍ സ്ഥാനം ലഭിച്ചതെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി.