പുതിയ തസ്തികകള്‍ക്ക് നിരോധനം
തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ജൂണ്‍ 11 തിങ്കളാഴ്ച സര്‍ക്കാര്‍ പുറപ്പെടുവിച്ചു.
സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകള്‍, കോളേജുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സേവനമേഖലകള്‍ എന്നിവിടങ്ങളില്‍ ഇനി ഒരുത്തരുവുണ്ടാകുന്നതു വരെ നിയമനങ്ങള്‍ പാടില്ല.
സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പൊതുമേഖലയില്‍ നിയമനങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ നടപടി. ആന്റണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് നിരോധിച്ചു കൊണ്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
പുതിയ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ വകുപ്പ് സെക്രട്ടറിമാര്‍ യോഗം ചേര്‍ന്ന് സാമ്പത്തികപ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള മാര്‍ഗങ്ങളെപ്പറ്റി ആലോചിച്ചിരുന്നു. അടുത്ത മൂന്നു വര്‍ഷത്തേയ്ക്ക് നിയമനനിരോധനം ശുപാര്‍ശ ചെയ്തു കൊണ്ട് ചീഫ് സെക്രട്ടറി വി. കൃഷ്ണമൂര്‍ത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.
നിയമനനിരോധനം എന്നു വരെയെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. സര്‍ക്കാര്‍ ജൂണ്‍ 13 ബുധനാഴ്ച സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കാനിരിക്കുകയാണ്. അതിലെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയതിനു ശേഷമേ നിയമനനിരോധനം എന്നുവരെയെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്നറിയുന്നു.
മുന്‍ സര്‍ക്കാരില്‍ നിന്നും ഇപ്പോഴത്തെ സര്‍ക്കാര്‍ ഏറ്റെടുത്ത ഖജനാവ് കാലിയായിരുന്നു. കാലി ഖജനാവില്‍ നിന്നും ജീവനക്കാര്‍ക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കാനാവാതെ സര്‍ക്കാര്‍ വിവിധ മാര്‍ഗങ്ങളിലൂടെ കടമായി പണം ശേഖരിച്ചു വരികയാണ്. ഏതാണ്ട് 5000 കോടി രൂപയോളം കടത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍. ഈ സാഹചര്യത്തിലാണ് പുതിയ തസ്തികകളില്‍ നിയമനങ്ങള്‍ നടത്തി കൂടുതല്‍ സാമ്പത്തിക ബാദ്ധ്യത വരുത്താതിരിക്കാന്‍ നിയമന നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തും പൊതുമേഖലയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് നിരോധിച്ചിരുന്നു. പിന്നീട് മന്ത്രിസഭയുടെ അംഗീകാരത്തോടെ തസ്തിക സൃഷ്ടിക്കാമെന്ന് വ്യവസ്ഥ ചെയ്തുവെങ്കിലും ഇത് വേണ്ടത്ര ഫലപ്രദമായില്ലെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications