മദ്യനയം അട്ടിമറക്കരുത്: വിഎസ്
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം അട്ടിമറിക്കരുതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇടതുമുന്നണിയുടെ പുതിയ മദ്യനയം പ്രകാരം വിദേശ മദ്യവിതരണം ബിവറേജസ് കോര്‍പ്പറേഷന് മാത്രം നല്‍കിയതിലൂടെ സര്‍ക്കാരിന് പ്രതിവര്‍ഷം 1800 കോടി രൂപ മുതല്‍ 2000 കോടി രൂപ വരെ വരുമാനം ലഭിച്ചിരുന്നുവെന്ന് വിഎസ് ചൂണ്ടിക്കാട്ടി. മദ്യദുരന്തം ഉണ്ടാകാതിരിക്കാനും മദ്യലോബിയുടെ മേല്‍ക്കോയ്മ അവസാനിപ്പിക്കുന്നതിനുമാണ് എല്‍ഡിഎഫ് പുതിയ മദ്യനയം കൊണ്ടുവന്നതെന്ന് ജൂണ്‍ 17 ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വിഎസ് പറഞ്ഞു.
എന്നാല്‍ ഇടതുമുന്നണിയുടെ മദ്യനയം തിരഞ്ഞെടുപ്പില്‍ മുന്നണിയുടെ പരാജയത്തിന് കാരണമായെന്ന് കഴിഞ്ഞ ദിവസം വിഎസ് ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം വിദേശ മദ്യവില്‍പന ബിവറേജസ് കോര്‍പ്പറേഷന് നല്‍കിയതിനെ വിഎസ് അനുകൂലിക്കുകയും ചെയ്തു. കള്ളുഷാപ്പുകള്‍ സഹകരണ സംഘങ്ങള്‍ക്ക് നല്‍കുമ്പോള്‍ തൊഴിലില്ലാതാവുന്ന ചെറുകിട കോണ്‍ട്രാക്ടര്‍മാരെയും തൊഴിലാളികളെയും രക്ഷിക്കാന്‍ വ്യവസ്ഥയുണ്ടാവണമെന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു. കള്ള് ഷാപ്പുകള്‍ ലേലത്തിന് നല്‍കുമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തോട് വിഎസ് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ കള്ള് സഹകരണ സംഘങ്ങള്‍ പിരിച്ചുവിടുന്നതിനെ എതിര്‍ക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു.
കള്ള് സഹകരണസംഘങ്ങള്‍ പിരിച്ചുവിടരുതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനും ക്രിസ്ത്യന്‍ മതമേധാവികളും ആവശ്യപ്പെട്ട സ്ഥിതിക്ക് യുഡിഎഫ് ഒരു പുനര്‍വിചിന്തനത്തിന് മുതിര്‍ന്നേക്കും എന്ന് അറിയുന്നു. ക്രിസ്ത്യന്‍ മതമേധാവികളുമായി യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തുന്നതായും അറിയുന്നു.
യുഡിഎഫിന്റെ മദ്യനയത്തോടുള്ള നിലപാട് തീരുമാനിക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ ക്രിസ്ത്യന്‍ മതമേധാവികളുടെ ഒരു യോഗം ജൂണ്‍ 19 ചൊവാഴ്ച തിരുവനന്തപുരത്തെ ആനിമേഷന്‍ സെന്ററില്‍ ചേരുന്നുണ്ട്. മദ്യവിരുദ്ധസമിതി നേതാവും തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പുമായ ഫാദര്‍ സൂസപാക്യം യോഗത്തില്‍ അധ്യക്ഷനായിരിക്കും












Click it and Unblock the Notifications