ആരെയും അവഗണിച്ചില്ല: സ്പീക്കര്‍
തിരുവനന്തപുരം: പ്രതിപക്ഷ കക്ഷിനേതാക്കളെ താന്‍ അവഗണിച്ചുവെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍.
ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും രണ്ട് പ്രതിനിധികളെ വീതമാണ് എംഎല്‍എമാര്‍ക്കുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ക്ഷണിച്ചത്. ഇതില്‍ അപാകതയൊന്നുമില്ലെന്ന് ജൂണ്‍ 22 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സ്പീക്കര്‍ അറിയിച്ചു.
നിയമസഭയില്‍ പ്രാതിനിധ്യമുള്ള 14 കക്ഷികളിലെയും പ്രതിനിധികളെ വിളിച്ച് പ്രസംഗിപ്പിച്ചിരുന്നുവെങ്കില്‍ അത് എംഎല്‍എമാരോട് ചെയ്യുന്ന ദ്രോഹമായിരിക്കുമെന്നും വക്കം വ്യക്തമാക്കി. നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് പ്രോഗ്രാം വച്ചത് അത് എംഎല്‍എമാര്‍ക്ക് സൗകര്യമായിരിക്കും എന്ന് തോന്നിയതിനാലാണ്. തീയതി നിശ്ചയിച്ച ശേഷം പ്രതിപക്ഷ നേതാവിനെ ഫോണ്‍ വഴി അറിയിച്ചപ്പോള്‍ അദ്ദേഹം എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ലെന്നും വക്കം വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് തവണയും പ്രതിപക്ഷ നേതാവ് ആശംസാ പ്രാസംഗികനായിരുന്നു. അതിനാലാണ് ഇത്തവണയും കീഴ്വഴക്കമനുസരിച്ച് നീങ്ങിയത്. പാര്‍ലമെന്ററി വകുപ്പ് മന്ത്രി ഇത്തവണ ഉള്ളതിനാല്‍ സ്വാഗത പ്രസംഗവും പ്രതിപക്ഷനേതാവിന് നല്കാനാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചു.
ഉമേഷ് ചള്ളിയില്‍ ഗുരുദേവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതില്‍ തെറ്റില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് വക്കം പറഞ്ഞു. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഭരണഘടന അനുശാസിക്കുന്നു. ചിലര്‍ അല്ലാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. ലോക്സഭയില്‍ സിഖ്കാര്‍ക്ക് അവരുടെ വിശ്വാസത്തിന് അനുസരിച്ച് പ്രതിജ്ഞ ചെയ്യാന്‍ വ്യവസ്ഥയുണ്ടെന്നും വക്കം പറഞ്ഞു.
ധവളപത്രം നിയമസഭയില്‍ വയ്ക്കാത്തതിനെ പറ്റി ഇപ്പോള്‍ പറയുന്നത് ശരിയല്ലെന്ന് വക്കം വ്യക്തമാക്കി. ധവളപത്രം സഭയില്‍ വയ്ക്കാതെ പുറത്തുവിട്ടതിനെതിരെ കോടിയേരി ബാലകൃഷ്ണന്‍ നല്കിയ നോട്ടീസ് തനിക്ക് കിട്ടിയിട്ടില്ലെന്ന് വക്കം വ്യക്തമാക്കി.