തീവണ്ടിയപകടം: രക്ഷാപ്രവര്‍ത്തനം തുടരുന്നു
കോഴിക്കോട്: തീവണ്ടിയപകടം നടന്ന കടലുണ്ടി പുഴയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. പുഴയില്‍ മുങ്ങിക്കിടക്കുന്ന രണ്ട് ബോഗികള്‍ ജൂണ്‍ 24 ഞായറാഴ്ച പുറത്തെടുത്തു. പാളം തെന്നിക്കിടക്കുന്ന എല്ലാ ബോഗികളും മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 48 എന്നാണ് ഔദ്യോഗിക വെളിപ്പെടുത്തല്‍.
തകര്‍ന്ന് പോയ റെയില്‍വേ പാലം അമ്പത് മീറ്ററോളം നന്നാക്കിയിട്ടുണ്ട്.
കേന്ദ്ര റെയില്‍വേ മന്ത്രി നിധീഷ്കുമാര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. ചികിത്സാപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കോഴിക്കോട് മെഡിക്കല്‍കോളേജാശുപത്രിയ്ക്ക് കേന്ദ്രമന്ത്രി പത്തു ലക്ഷം രൂപ അനുവദിച്ചു.
അപകടത്തെക്കുറിച്ച് അന്വേഷിയ്ക്കാന്‍ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സാങ്കേതിക വിദഗ്ധരുടെ പാനലിനെ നിയമിക്കണമെന്ന് സംസ്ഥാനത്ത് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി എം വി രാഘവന്‍ കേന്ദ്രത്തോടാവശ്യപ്പെട്ടു.
അപകടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഞായറാഴ്ച അപകടസ്ഥലം സന്ദര്‍ശിച്ച പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. വേണ്ടത്ര സുരക്ഷാക്രമീകരണങ്ങള്‍ കൂടാതെ സര്‍വീസുകള്‍ നടത്തുന്ന റെയില്‍വേ ഇരുട്ടു കൊണ്ട് ഓട്ടയടയ്ക്കാന്‍ ശ്രമിയ്ക്കുകയാണെന്ന ് വി എസ് കുറ്റപ്പെടുത്തി.
കെ പി സി സി പ്രസിഡന്റ് കെ മുരളീധരന്‍ എം പി യും ഞായറാഴ്ച അപകടസ്ഥലം സന്ദര്‍ശിച്ചു.
അപകടത്തെ തുടര്‍ന്ന് റെയില്‍ ഗതാഗതം താറുമാറായ സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ ബസുകള്‍ അനുവദിയ്ക്കാന്‍ അപകടത്തെ തുടര്‍ന്നുള്ള സ്ഥിതിവിശേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന സംസ്ഥാന മന്ത്രി സഭാ ഉപസമിതി തീരുമാനിച്ചു.
കെ എസ് ആര്‍ ടി സി, സ്വകാര്യ മേഖലകളിലായി 200 ബസുകള്‍ കൂടുതലായി ഓടിയ്ക്കും. അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തിര സഹായങ്ങള്‍ എത്തിയ്ക്കാനും മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചിട്ടുണ്ട്. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ഡോ. എം കെ മുനീര്‍, പി ശങ്കരന്‍ എന്നിവരുള്‍പ്പെട്ട ഉപസമിതി കോഴിക്കോട്, മലപ്പുറം ജില്ലാഭരണകൂടങ്ങളിലെയും പോലീസിലെയും ഉന്നതോദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.