മദ്യനയത്തിനെതിരെ ക്രൈസ്തവകേന്ദ്രങ്ങള്‍
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ക്രൈസ്തവകേന്ദ്രങ്ങളില്‍ നിന്നും ശക്തമായ വിമര്‍ശനമുയരുന്നു. ഞായറാഴ്ച കോട്ടയത്ത് ചേര്‍ന്ന ക്രിസ്ത്യന്‍ പള്ളികളുടെ കേരള കൗണ്‍സില്‍ യോഗം യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പ്രാബല്യത്തിലായാലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി.
കള്ള്ഷാപ്പ് സഹകണസംഘങ്ങള്‍ പിരിച്ചുവിടുന്നതിനും പുതിയ ബിവറേജസ് വില്പനശാലകള്‍ തുടങ്ങുന്നതിനുമെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. സാമൂഹികമായ പ്രത്യാഘാതങ്ങള്‍ക്ക് ഈ നയം ഇടവരുത്തുമെന്ന് യോഗം ചൂണ്ടിക്കാട്ടി. വ്യാജമദ്യം ഒഴുകുന്നതിനും ഈ നയം കാരണമാകാമെന്ന് വിമര്‍ശനമുയര്‍ന്നു.
ആള്‍ കേരള കത്തോലിക് കോണ്‍ഗ്രസും യുഡിഎഫ് നയത്തിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. ദീര്‍ഘമായ കാലയളവിനുള്ളില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞ യുഡിഎഫ്, ഇപ്പോള്‍ അതിന് വിരുദ്ധമായ നീക്കമാണ് നടത്തുന്നതെന്ന് ആള്‍ കേരള കത്തോലിക് കോണ്‍ഗ്രസ് സെക്രട്ടരി ജോണ്‍ കാഞ്ഞിരമറ്റം പറഞ്ഞു. സര്‍ക്കാര്‍ നയത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സമ്പൂര്‍ണ മദ്യനിരോധനമാണ് ആവശ്യമെന്നും ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കൗണ്‍സില്‍ പറഞ്ഞു. നേരത്തെ തൃശൂര്‍ ആര്‍ച്ച് ബിഷപ്പും ഇതിനെതിരെ പ്രതികരിച്ചിരുന്നു.
ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിനു പകരം യുഡിഎഫ് സര്‍ക്കാര്‍ മദ്യം വിതരണം ചെയ്യുന്നതിനുള്ള പുതിയ മാര്‍ഗങ്ങള്‍ തേടുകയാണെന്ന് തിരുവനന്തപുരം ബിഷപ്പ് സൂസപാക്യം വിമര്‍ശനമുയര്‍ത്തി. കൂടുതല്‍ മദ്യഷാപ്പുകള്‍ തുറക്കുന്നതില്‍ പ്രതിഷേധിച്ച് ജൂലായ് രണ്ടിന് ആയിരക്കണക്കിന് കത്തുകള്‍ മുഖ്യമന്ത്രിക്ക് അയക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജൂണ്‍ 29 വെള്ളിയാഴ്ച നിയമസഭാസമ്മേളനം ചേരുമ്പോള്‍ മദ്യനയംതിരുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി ആഞ്ഞടിക്കാന്‍ തയ്യാറെടുക്കുന്ന കരുത്തുറ്റ പ്രതിപക്ഷത്തെയാണ് നേരിടേണ്ടിവരിക. മദ്യവ്യാപാരരംഗത്ത് നിന്ന് നേരത്തെ 150 കോടിയോളം വരുമാനമുണ്ടായിരുന്ന പ്രതിപക്ഷത്തിന് കള്ള്ഷാപ്പുകള്‍ സഹകരണസംഘങ്ങള്‍ നല്കിയതുമൂലം ഇപ്പോള്‍ 25കോടി മാത്രമേ ലഭിക്കുന്നുള്ളൂ.