സ്വകാര്യവല്‍ക്കരണത്തിലൂന്നി നയപ്രഖ്യാപനം
തിരുവനന്തപുരം: കേരളം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാന്‍ സ്വകാര്യവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുമെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം വ്യക്തമാക്കി. ജൂണ്‍ 29 വെള്ളിയാഴ്ച നടന്ന നിയമസഭയുടെ ആദ്യസമ്മേളനത്തില്‍ ഗവര്‍ണര്‍ സുഖ്ദേവ് സിംഹ് കാംഗാണ് നയപ്രഖ്യാപനം നടത്തിയത്.
രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ നയപ്രഖ്യാപന പ്രസംഗം കടലുണ്ടി തീവണ്ടിയപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി.
വ്യവസായം, വിവരസാങ്കേതിക വിദ്യ, വൈദ്യുതി, ഗതാഗതം, ഉന്നത വിദ്യാഭ്യാസം, വിനോദസഞ്ചാരം, പൊതുമരാമത്ത് എന്നീ പ്രധാന മേഖലകളില്‍ വിദേശ മലയാളികളുടെ സഹായത്തോടെ സ്വകാര്യ നിക്ഷേപം നടത്തും. കടുത്ത സാമ്പത്തിക ബാധ്യതകളുണ്ടാക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളില്‍ സ്വകാര്യ നിക്ഷേപം അനുവദിക്കും. വിദേശ നിക്ഷേപകരുടെ സഹായത്തിനായി കേരളാ ഹൗസില്‍ പ്രത്യേക എന്‍ആര്‍എ സെല്‍ രൂപീകരിക്കും.
കേരളത്തിന്റെ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിക്ക് മുന്‍ ഇടതു സര്‍ക്കാരാണ് കാരണക്കാരെന്നും നയപ്രഖ്യാപനം ചൂണ്ടിക്കാട്ടുന്നു.
കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി കുടുംബസംഗമം എന്ന പുതിയ പരിപാടി നടപ്പിലാക്കും. 25 കുടുംബങ്ങള്‍ അടങ്ങുന്നതാണ് കുടുംബസംഗമം. നാല് കുടുംബസംഗമങ്ങള്‍ ചേര്‍ന്ന് കുടുംബഫോറവും രൂപീകരിക്കും. ഇത്തരം ഫോറങ്ങള്‍ക്കു വേണ്ടി ചെറുകിട വ്യവസായ യൂണിറ്റുകളും കേന്ദ്രങ്ങളും പഞ്ചായത്തുകളുടെ സഹകരണത്തോടെ സ്ഥാപിക്കും.
വിവരസാങ്കേതിക വിദ്യ, ജൈവ കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, വിനോദസഞ്ചാരം എന്നീ മേഖലകളില്‍ അടുത്ത അഞ്ചു വര്‍ഷം 15 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളും റഫറല്‍ ആശുപത്രികളാക്കി മാറ്റും. മെഡിക്കല്‍ കോളേജുകളും ജില്ലാ ആശുപത്രികളിലും പേ ക്ലിനിക്കുകള്‍ സ്ഥാപിക്കും. പ്രധനമന്ത്രിയുടെ ഗ്രാമോദയ പദ്ധതിയുമായി സഹകരിച്ച് സംസ്ഥാനത്തെ ദാരിദ്യ്രമേഖലയുടെ കീഴിലുള്ളവര്‍ക്കായി 68,400 വീടുകള്‍ പണിതു നല്‍കും. ഈ വര്‍ഷം ഒരു ലക്ഷം പട്ടയം വിതരണം ചെയ്യും. സംസ്ഥാനത്തെ വൃദ്ധര്‍ക്കായി വൃദ്ധജന നയവും രൂപീകരിക്കും.
സംസ്ഥാനത്തെ വ്യവസായ വികസനത്തിനായും സ്വകാര്യമേഖലയുടെ സേവനം പ്രയോജനപ്പെടുത്തും. വിവരസാങ്കേതികവിദ്യയുടെ സംസ്ഥാനത്തെ ആസ്ഥാനമായി കൊച്ചിയെ വികസിപ്പിക്കും. ഈ രംഗത്ത് വിദഗ്ദരെ കണ്ടെത്താനായി സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങും. കേരളത്തെ ഇലക്ട്രോണിക് സംസ്ഥാനമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.
ചാരായ നിരോധനം കര്‍ശനമായി നടപ്പിലാക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വിദഗ്ധ സമിതികള്‍ പിരിച്ചുവിടും. വൈദ്യുതി നിരക്ക് കാലോചിതമായി പരിഷ്കരിക്കുന്നതിനായി വൈദ്യുതി റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കും. നദികളുടെ സംരക്ഷണത്തിനായി ഇറിഗേഷന്‍ ആന്‍ഡ് വാട്ടര്‍ മാനേജ്മെന്റ് ബില്‍ അവതരിപ്പിക്കും. റോഡുകള്‍, പാലങ്ങള്‍, മറ്റു മേഖലകള്‍ എന്നിവയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനായി ബി ഒ ടി സമ്പ്രദായം ആവിഷ്കരിക്കും.
കേരകര്ഷകരൂടെ രക്ഷക്കായി കോക്കനട്ട് മിഷന് രൂപീകരിക്കും. റബര്‍ വില താഴാതിരിക്കാന്‍ കേന്ദ്രസഹായത്തോടെ പദ്ധതി രൂപീകരിക്കും.
പൊതു വിതരണ സമ്പ്രദായം നഷ്ടം സഹിച്ചും തുടര്‍ന്നു പോകും. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് സഹായകരമായ സമീപനം ലഭിക്കുന്നില്ലെങ്കിലും ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കും. പൊതുവിതരണ സമ്പ്രദായത്തിന് നല്‍കിവരുന്ന സബ്സിഡികള്‍ തുടരും.