എല്ലാം സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്നു: വിഎസ്
തിരുവനന്തപുരം: കേരള സംസ്ഥാനത്തെ സ്വകാര്യമേഖലയ്ക്ക് തീറെഴുതിക്കൊടുക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ നയപ്രഖ്യാപനത്തിലൂടെ ചെയ്തതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. ജനങ്ങളുടെ സ്വാതന്ത്യ്രവും അവകാശങ്ങളും വ്രണപ്പെടുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ഗവര്‍ണറെക്കൊണ്ട് നയപ്രഖ്യാപനം വായിപ്പിച്ചത്.
യുഡിഎഫ് നേരത്തെയിറക്കിയ ധവളപത്രത്തിന്റെ ആവര്‍ത്തനം മാത്രമാണ് നയപ്രഖ്യാപനം. കാര്‍ഷികതകര്‍ച്ചയ്ക്ക് കാരണം എല്‍ഡിഎഫും നായനാരുമാണെന്നായിരുന്നു പ്രതിപക്ഷത്തിരുന്നപ്പോള്‍ യുഡിഎഫ് ആരോപിച്ചത്. ഭരണപക്ഷത്തായപ്പോള്‍ അതിനു കാരണം ഇറക്കുമതി നയമായി. മദ്യരാജാക്കന്മാരുമായി വിലപേശല്‍ നടക്കുന്നതിനാല്‍ മദ്യനയത്തെക്കുറിച്ച് കൂടുതല്‍ ഒന്നും നയപ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
യുഡിഎഫിന്റെ ധവളപത്രം ഗവര്‍ണറെക്കൊണ്ട് വായിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് സിപിഐ നിയമസഭാകക്ഷി നേതാവ് കെ.പി. രാജേന്ദ്രന്‍ ആരോപിച്ചു. അധിക സാമ്പത്തിക ഭാരം ജനങ്ങളെ അടിച്ചേല്പിക്കാനുള്ള തന്ത്രമാണിത്.
എല്ലാം സ്വകാര്യ ഏജന്‍സികള്‍ക്ക് വിട്ടുകൊടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കമാണ് നയപ്രഖ്യാപനത്തില്‍ നിഴലിച്ചതെന്ന് ജനതദാള്‍ നേതാവ് നീലലോഹിത ദാസന്‍ നാടാര്‍ കുറ്റപ്പെടുത്തി. അടിസ്ഥാനപരമായ കാര്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
നാണ്യവിളകളുടെ രക്ഷക്കായി നയപ്രഖ്യാപനത്തില്‍ ഒരു നിര്‍ദ്ദേശവുമില്ലെന്ന് എന്‍സിപി നിയമസഭാ കക്ഷിനേതാവ് എ.സി. ഷണ്മുഖദാസ് ആരോപിച്ചു. ജനകീയ പ്രശ്നങ്ങളും സമഗ്രപുരോഗതിയും സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് സര്‍ക്കാര്‍ ഇരുട്ടില്‍ത്തപ്പുകയായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് (ജെ) നേതാവ് കെ.സി. ജോസഫ് കുറ്റപ്പെടുത്തി. തകര്‍ന്ന വ്യവസായങ്ങളെ പുനരുദ്ധരിപ്പിക്കാന്‍ സര്‍ക്കാരിന് ഒരു നിര്‍ദ്ദേശവും മുന്നോട്ടുവക്കാനില്ലായിരുന്നുവെന്ന് ആര്‍എസ്പി നിയമസഭാകക്ഷിനേതാവ് എ.എ. അസീസ് അഭിപ്രായപ്പെട്ടു.