നിരാഹാരം വിജയിച്ചു; കരുണാനിധി ചെന്നൈയില്‍ തന്നെ
ചെന്നൈ: തന്നെ ചെന്നൈ സെന്‍ട്രല്‍ ജയിലില്‍ നിന്നും വെല്ലൂര്‍ ജയിലിലേക്ക് മാറ്റാനുള്ള എഐഡിഎംകെ സര്‍ക്കാരിന്റെ ശ്രമത്തെ ഡിഎംകെ നേതാവ് എം. കരുണാനിധി നിരാഹാരത്തിലൂടെ തോല്പിച്ചു.
ജൂണ്‍ 30 ശനിയാഴ്ച പുലര്‍ച്ചെ അറസ്റു ചെയ്യപ്പെട്ട കരുണാനിധിക്ക് ഏറെ നാടകീയ സംഭവങ്ങള്‍ക്കു ശേഷം വൈകുന്നേരം മൂന്നു മണിയോടെ ചെന്നൈ ജയിലില്‍ ഒന്നാം ക്ലാസ് സെല്‍ അനുവദിച്ചു. കരുണാനിധിയെ ചെന്നൈയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള വെല്ലൂരേക്ക് മാറ്റിപ്പാര്‍പ്പിക്കാനായിരുന്നു ജയലളിത സര്‍ക്കാരിന്റെ ആലോചന.
തുടക്കം മുതല്‍ക്കു തന്നെ കരുണാനിധി ഈ നീക്കത്തെ എതിര്‍ത്തിരുന്നതാണ്. എന്നാല്‍ പൊലീസ് വെല്ലൂരേക്ക് കൊണ്ടുപോകുന്ന നിലപാടില്‍ ഉറച്ചു നിന്നതോടെ അദ്ദേഹം നിരാഹാരം തുടങ്ങുകയായിരുന്നു. വൈകുന്നേരം മൂന്നു മണിവരെ ഒന്നും കഴിക്കാതെ കരുണാനിധി സമരം തുടര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ ഡോക്ടര്‍ ഇടപെട്ടു. നിരാഹാരം തുടരുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിക്കുമെന്നും അത് അനാവശ്യ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ഡോക്ടര്‍ ജയില്‍ അധികൃതരെ പറഞ്ഞു ഫലിപ്പിച്ചു.
കരുണാനിധിയുടെ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ വിശ്വസിക്കാന്‍ ജയില്‍ അധികൃതര്‍ ആദ്യം വൈമനസ്യം കാണിച്ചു. പിന്നീട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി അശോക് കുമാറിന്റെ ഉത്തരവ് പ്രകാരം ഒരു സംഘം ഡോക്ടര്‍മാര്‍ കരുണാനിധിയെ പരിശോധിച്ചു. എന്നാല്‍ ഈ പരിശോധനയുടെ ഫലം പുറത്തുവിട്ടിട്ടില്ല.
രാവിലെ ഏഴ് മണിക്ക് സെന്‍ട്രല്‍ ജയിലിലെത്തിയ കരുണാനിധി വൈകുന്നേരം വരെ ജയിലറുടെ മുറിയില്‍ തന്നെയായിരുന്നു. ജയിലിനകത്തു പോലും നിഴലായി ഇളയ മകള്‍ കനിമൊഴി അദ്ദേഹത്തെ അനുഗമിക്കുകയും ചെയ്തു. മകള്‍ക്കു പുറമെ ആരെയും മുന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല.
അതേസമയം കരുണാനിധയുടെ മകനും ചെന്നൈ മേയറുമായ എം.കെ. സ്റാലിനെ പൊലീസ് മധുര ജയിലിലേക്ക് മാറ്റി.