തമിഴ്നാട് ഗവര്‍ണറെ തിരിച്ചുവിളിക്കുന്നു
ദില്ലി: തമിഴ്നാട് ഗവര്‍ണര്‍ ഫാത്തിമാ ബീവിയെ തിരിച്ചുവിളിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂലായ് ഒന്ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ വീട്ടില്‍ നടന്ന അടിയന്തിര മന്ത്രിസഭാ യോഗമാണ് ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചത്.
തമിഴ്നാട് മുന്‍മുഖ്യമന്ത്രി എം. കരുണാനിധിയെയും രണ്ടു കേന്ദ്രമന്ത്രിമാരെയും അറസ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവരം കേന്ദ്രസര്‍ക്കാരിനെ അറിയിക്കുന്നതില്‍ ഗവര്‍ണര്‍ വീഴ്ച വരുത്തിയെന്നാണ് മന്ത്രിസഭായോഗം വിലയിരുത്തിയത്.
ഗവര്‍ണറുടെ റിപ്പോര്‍ട്ട് ഞായറാഴ്ച രാവിലെയാണ് കേന്ദ്രസര്‍ക്കാരിന് ലഭിച്ചത്. തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും ഞായറാഴ്ച തന്നെയാണ് ലഭിച്ചത്. രണ്ട് റിപ്പോര്‍ട്ടുകളും പരിശോധിച്ച ശേഷമാണ് ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന തീരുമാനത്തില്‍ മന്ത്രിസഭ എത്തിയത്.
രാഷ്ട്രപതി കെ.ആര്‍. നാരായണനും ഗവര്‍ണര്‍ വരുത്തിയ വീഴ്ച ഗൗരവമായെടുത്തിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതും ഗവര്‍ണറെ തിരിച്ചുവിളിക്കാനുള്ള തീരുമാനമെടുക്കാന്‍ കാരണമായി എന്നു കരുതപ്പെടുന്നു. തമിഴ്നാട് സംഭവങ്ങളെക്കുറിച്ചറിയാന്‍ രാഷ്ട്രപതി ശനിയാഴ്ച തന്നെ ഫാത്തിമാ ബീവിയുമായി ബന്ധപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യത കല്പിച്ച ജെ. ജയലളിതയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ചത് നേരത്തെ തന്നെ ദേശീയ ജനാധിപത്യ സഖ്യത്തെ (എന്‍ഡിഎ) ചൊടിപ്പിച്ചിരുന്നു.
കേന്ദ്രസര്‍ക്കാരിനയച്ച റിപ്പോര്‍ട്ടില്‍ കരുണാനിധിയുടെയും കേന്ദ്രമന്ത്രിമാരുടെയും അറസ്റിനെ ഗവര്‍ണര്‍ ന്യായീകരിച്ചിരുന്നുവെന്നറിയുന്നു. കേന്ദ്രസര്‍ക്കാരിനയച്ച മൂന്നു പേജുള്ള റിപ്പോര്‍ട്ടില്‍ കേന്ദ്രമന്ത്രിമാരായ മുരശൊലി മാരനെയും ടി.ആര്‍. ബാലുവിനെയും അറസ്റു ചെയ്തത് പൊലീസിനെ ഡ്യൂട്ടി നിര്‍വഹിക്കുന്നതില്‍ തടസ്സപ്പെടുത്തിയതിനാലാണ് എന്ന് രേഖപ്പെടുത്തിയിരുന്നു. ജൂണ്‍ 30 വെള്ളിയാഴ്ച പുലര്‍ച്ചെ കരുണാനിധി അറസ്റു ചെയ്യപ്പെട്ടതു മുതലുള്ള സംഭവങ്ങള്‍ ഒന്നൊന്നായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്.












Click it and Unblock the Notifications