തമിഴ്നാട് പൊലീസിന് ജഡ്ജിയുടെ നിശിതവിമര്‍ശനം
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിക്കെതിരെ 12 കോടി രൂപയുടെ മേല്‍പ്പാല അഴിമതിക്കേസ് ധൃതിപിടിച്ച് ഫയല്‍ ചെയ്തതിനെ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. അശോക് കുമാര്‍ നിശിതമായി വിമര്‍ശിച്ചു. ക്രൈംബ്രാഞ്ച് സിഐഡി ഇന്‍സ്പെക്ടര്‍ ജനറല്‍ മൊഹമ്മദ് അലി, അന്വേണോദ്യോഗസ്ഥന്‍ പത്മനാഭന്‍, ചെന്നൈ മുനിസിപ്പല്‍ കമ്മീഷണര്‍ ജെ.ടി. ആചാര്യലു എന്നിവര്‍ക്കു നേരെയാണ് ജഡ്ജി വിമര്‍ശനം ചൊരിഞ്ഞത്.
അന്വേഷണം നടക്കുമ്പോള്‍ത്തന്നെ കേസ് ഫയല്‍ ചെയ്യുന്നതിനെക്കുറിച്ച് ജഡ്ജി ആരാഞ്ഞപ്പോള്‍ അന്വേഷണോദ്യോഗസ്ഥന്‍ പത്മനാഭനും മുനിസിപ്പല്‍ കമ്മീഷണര്‍ ആചാര്യലുവിനും തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.
കരുണാനിധിയെ അര്‍ദ്ധരാത്രി അറസ്റു ചെയ്തതിനെയും ജഡ്ജി വിമര്‍ശിച്ചു. മേല്‍പ്പാല നിര്‍മ്മാണ വിവാദവുമായി ബന്ധപ്പെട്ട് അറസ്റിലായ ശ്രീനിവാസന്‍ എന്നയാളുടെ ജാമ്യാപേക്ഷയിന്മേല്‍ ജൂലായ് മൂന്ന് ചൊവാഴ്ച വാദം കേള്‍ക്കുകയായിരുന്നു ജഡ്ജി.
സെഷന്‍സ് കോടതി നല്‍കിയ ഉത്തരവ് പൊലീസ് പാലിക്കാത്തതില്‍ ജഡ്ജി അമ്പരപ്പ് പ്രകടിപ്പിച്ചു. കരുണാനിധിയെ അദ്ദേഹത്തിന്റെ ഡോക്ടറുടെ അഭിപ്രായപ്രകാരം വൈദ്യചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റണമെന്നായിരുന്നു ജഡ്ജി ഉത്തരവിട്ടത്. അദ്ദേഹം ആരോഗ്യവാനാണെന്ന് മെഡിക്കല്‍ സംഘത്തിന് ബോധ്യം വന്ന ശേഷമേ കരുണാനിധിയെ ജയിലിലേക്ക് അയക്കാവൂ എന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
ഈ ഉത്തരവ് പൊലീസ് പാലിച്ചില്ലെന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. അവര്‍ കരുണാനിധിയെ നേരിട്ട് ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു. സെഷന്‍സ് കോടതിയുടെ ഉത്തരവ് കാണിച്ചുകൊണ്ട് അദ്ദേഹം ജയിലിനു മുന്നില്‍ അര മണിക്കൂര്‍ ധര്‍ണ ഇരുന്നിട്ടും പൊലീസ് കൂട്ടാക്കിയില്ല. പൊലീസ് കോടതിയലക്ഷ്യം കാണിച്ചു എന്നു തന്നെയാണിത് കാണിക്കുന്നത്. അതിനാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കാന്‍ കോടതിക്ക് കഴിയും, ജഡ്ജി ഉത്തരവില്‍ പറയുന്നു.