മഴ: തെക്കന്‍ കേരളത്തില്‍ കനത്ത നാശം
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് തെക്കന്‍ കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലും ജനജീവിതം സ്തംഭിച്ചു. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് കാലവര്‍ഷം കനത്ത നാശനഷ്ടം വിതച്ചത്.
ഇടുക്കിയില്‍ ഉരുള്‍പൊട്ടലില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. കോട്ടയത്തെ മൂവാറ്റുപുഴയും പത്തനംതിട്ടയിലെ പമ്പാനദിയും കരകവിഞ്ഞൊഴുകുകയാണ്. മൂവാറ്റുപുഴ കവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് 300ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. സക്കീര്‍ ഹുസൈന്‍ നഗര്‍, എട്ടങ്ങാടി, കാളച്ചന്ത, റോട്ടറി റോഡ്, മാര്‍ക്കറ്റ്, ചന്തക്കടവ്, കൊച്ചങ്ങാടി, പെരുമറ്റം, കുന്നാലി എന്നിവിടങ്ങളെല്ലാം വെള്ളത്തിലാണ്.
മുവാറ്റുപുഴയില്‍ രണ്ട് സ്വകാര്യ ആശുപത്രികളിലും ഒരു സര്‍ക്കാര്‍ ആശുപത്രിയിലും വെള്ളം കയറി. മൂവാറ്റുപുഴ വഴിയുള്ള ഗതാഗതം എംസി റോഡിലൊഴികെ എല്ലായിടത്തും സ്തംഭിച്ചിരിക്കുകയാണ്. വൈദ്യുതി, ടെലിഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെട്ടു.
എംഎം ആശുപത്രി, നെടുംപാലില്‍ ട്രസ്റ് ആശുപത്രി എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. എംഎം ആശുപത്രിയുടെ താഴത്തെ നിലയില്‍ മൂന്നടി ഉയരത്തിലാണ് വെള്ളം കയറിയത്. ഇതേത്തുടര്‍ന്ന് രോഗികളെ രണ്ടാം നിലയിലേക്ക് മാറ്റിയിരിക്കുകയാണ്. നെടുംപാലില്‍ ആശുപത്രിയുടെ ചുറ്റിലും വെള്ളമാണ്.
സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയുടെ താഴത്തെ നിലയിലാണ് വെള്ളം കയറിയത്. കൊച്ചങ്ങാടി, യൂറോപ്യന്‍ മാര്‍ക്കറ്റ്, പെരുമറ്റം, കോള്‍മറ്റം എന്നിവിടങ്ങളിലും വെള്ളം കയറി. നിര്‍മ്മലാ മെഡിക്കല്‍ സെന്റര്‍, പൊലീസ് സ്റേഷന്‍, നിര്‍മലാ ഭവന്‍ എന്നിവിടങ്ങളും വെള്ളത്തിലാണ്.
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി, ചേര്‍ത്തല എന്നീ താലൂക്കുകളിലാണ് കാര്യമായ നാശം സംഭവിച്ചത്. വീശിയടിച്ച കാറ്റില്‍ വീടുകള്‍ തകര്‍ന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
എറണാകുളത്ത് പെരുമ്പാവൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങളിലും ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങളിലും കാലവര്‍ഷം കാര്യമായ നാശനഷ്ടം വിതച്ചു. കൊച്ചി നഗരം പൂര്‍ണമായും വെള്ളത്തിലാണ്. ഗതാഗതം താറുമാറായി.
പത്തനംതിട്ട ജില്ലയില്‍ പമ്പാനദി കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് 500ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. സീതത്തോടിനടുത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായെങ്കിലും ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.