കൂത്തുപറമ്പ് കേസ്: എഫ്ഐആര്‍ കോടതി തള്ളി
ദില്ലി: കൂത്തു പറമ്പ് വെടിവപ്പ് കേസില്‍ മന്ത്രി എം.വി. രാഘവനെയും പൊലീസുകാരെയും മറ്റും പ്രതികളാക്കി തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് (എഫ്ഐആര്‍) സുപ്രീം കോടതി തള്ളി.
മന്ത്രി എം.വി. രാഘവന്‍, അന്നത്തെ ഡിവൈഎസ്പി ഹക്കിം ബത്തേരി, എഎസ്പി രവതാ ചന്ദ്രശേഖര്‍, തലശ്ശേരി സബ് കളക്ടര്‍ ടി.ടി. ആന്റണി, 14 പൊലീസുകാര്‍ എന്നിവരെ പ്രതികളാക്കിയായിരുന്നു അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതിനെതിരെ പൊലീസുകാര്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് ജൂലായ് 11 ബുധനാഴ്ച സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. ജസ്റിസുമാരായ മുഹമ്മദ് കാദിരിയും എസ്.എന്‍. ഫുക്കാനോയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് വിധി പറഞ്ഞത്.
മന്ത്രി എം.വി. രാഘവനെ ആക്രമിച്ചുവെന്ന എഎസ്പി രവതാ ചന്ദ്രശേഖര്‍ തയ്യാറാക്കിയ എഫ്ഐആറുമായി മുന്നോട്ടു പോകാന്‍ കോടതി നിര്‍ദ്ദേശിച്ചു. ആവശ്യമെന്നു കണ്ടാല്‍ കൂടുതല്‍ പ്രതികളെ ചേര്‍ക്കാമെന്നും കോടതി വ്യക്തമാക്കി.
സംഭവം നടന്ന ഉടനെ കണ്ണൂര്‍ എസ്പി പത്മകുമാറും രവതാചന്ദ്രശേഖരും ചേര്‍ന്ന് രണ്ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. വ്യത്യസ്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ട് റിപ്പോര്‍ട്ടുകളും തള്ളിക്കളയുകയും മൂന്നാമതൊരു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു. ഇതിന്റെ സാധുതയെ സുപ്രീംകോടതി നേരത്തെ ചോദ്യം ചെയ്തിരുന്നു.
1995 നവംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സഹകരണബാങ്കിന്റെ കൂത്തുപറമ്പ് ശാഖ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയെ ഡിവൈഎഫ്ഐക്കാര്‍ തടയാന്‍ ശ്രമിക്കുകയും തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മരിക്കുകയും ചെയ്തു.












Click it and Unblock the Notifications