പണമില്ല; തിരുവനന്തപുരം നഗരസഭ നട്ടം തിരിയുന്നു
തിരുവനന്തപുരം: പണമില്ലാത്തതിനാല്‍ വികസനപ്രവര്‍ത്തനങ്ങളെല്ലാം സ്തംഭിച്ച അവസ്ഥയിലാണ് സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരം നഗരം ഭരിക്കുന്ന നഗരസഭ.
നഗരത്തിലെ റോഡുകളെല്ലാം താറുമാറായ അവസ്ഥയിലാണ്. നാല് കോടി കുടിശിക കിട്ടാനുള്ളതിനാല്‍ കോണ്‍ട്രാക്ടര്‍മാര്‍ പണി എടുത്തു നടത്താന്‍ തയാറല്ല. വിവിധ വകുപ്പുകളില്‍ നിന്നായി നഗരസഭയ്ക്ക് 10 കോടി രൂപയോളം കിട്ടാനുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ കുടിശ്ശിക ചോദിച്ചാല്‍ അത് 'ഉരല്‍ ചെന്ന് മദ്ദളത്തോട് പറയും പോലെ' ആകും.
കെട്ടിട നികുതി ഉള്‍പ്പടെയുള്ള കരം വഴി 3. 38 കോടി രൂപയാണ് കിട്ടാനുള്ളത്. ജല അതോറിറ്റി നഗരസഭയ്ക്ക് നല്‍കാനുള്ളത് രണ്ട് കോടി രൂപയാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് കിട്ടേണ്ട തുക പോലും പിരിച്ചെടുക്കുന്നതില്‍ നഗരസഭ ശുഷ്കാന്തി കാണിക്കുന്നില്ല. പ്രതിരോധ വകുപ്പ് 85 ലക്ഷം രൂപയും റെയില്‍വെ 35 ലക്ഷം രൂപയും നഗരസഭയ്ക്ക് നല്‍കാനുണ്ടെന്നാണ് കണക്ക്.
ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള വികസനപ്രവര്‍ത്തനങ്ങളെല്ലാം നിലച്ച മട്ടാണ്. പദ്ധതി പ്രകാരമുള്ള നാലാം ഗഡു ഇതുവരെ സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് മാത്രമല്ല്ല പദ്ധതി വിഹിതത്തിന്റെ ആറില്‍ ഒന്ന് വെട്ടിക്കുറയ്ക്കുകയും ചെയ്തു.
നഗരശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആകെ അവതാളത്തിലായിരിക്കുകയാണ്. വിളപ്പില്‍ശാലയിലെ ചവര്‍ സംസ്കരണ ഫാക്ടറി ഇപ്പോള്‍ തര്‍ക്കത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. മാലിന്യങ്ങള്‍ നീക്കം ചെയ്യപ്പെടാതെ കിടക്കുന്നത് നഗരത്തിലെങ്ങും കാണാം. പൊട്ടിയൊലിക്കുന്ന ഡ്രെയിനേജ് കുഴലുകള്‍ പോലും നന്നാക്കപ്പെടുന്നില്ല. ഇത് കണ്ടുകൊണ്ടാണ് നഗരം വൃത്തികെട്ടതെന്ന് കഴിഞ്ഞ ദിവസം മന്ത്രി എം. വി. രാഘവന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ അതിനെതിരെ പ്രമേയം പാസാക്കുന്നതില്‍ നഗരസഭ ഒട്ടും വൈകിയില്ല.
തലസ്ഥാനമായ തിരുവനന്തപുരത്തിന് വേണ്ടി വാദിക്കാന്‍ ആരുമില്ലെന്ന് വിനോദസഞ്ചാര മന്ത്രി കെ. വി. തോമസും അഭിപ്രായപ്പെട്ടിരുന്നു. രണ്ട് മന്ത്രിമാരും സ്പീക്കറും തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളില്‍ നിന്നാണ് ജയിച്ചത്. പ്രവാസികാര്യ മന്ത്രി ഹസന്‍ വിജയിച്ചത് ജില്ലയില്‍ നിന്നല്ലെങ്കിലും തിരുവനന്തപുരത്തുകാരനാണ്. ഈയവസ്ഥയിലാണ് അനന്തപുരിയുടെ ദുര്‍ഗതി.












Click it and Unblock the Notifications