ബജറ്റ്: ഐടിക്കും സ്വകാര്യമേഖലയ്ക്കും പ്രാധാന്യം
തിരുവനന്തപുരം: വിവരസാങ്കേതിക വിദ്യയ്ക്കും ടൂറിസത്തിനും വികസനത്തില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിനും ഏറെ പ്രാധാന്യം നല്‍കിയാണ് ജൂലായ് 13 വെള്ളിയാഴ്ച ധനമന്ത്രി കെ. ശങ്കരനാരായണന്‍ 2001-02 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചത്.
ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം അനിവാര്യമായിരിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. ബജറ്റിന്റ ആമുഖത്തില്‍ത്തന്നെ ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എല്ലാ പദ്ധതികള്‍ക്കും പണം ചെലവഴിക്കാന്‍ സര്‍ക്കാരിന് ഒറ്റയ്ക്കു സാധിക്കില്ലെന്ന് അദ്ദേഹം പലപ്പോഴും ആവര്‍ത്തിച്ചു.
വ്യവസായം, വിദ്യാഭ്യാസം, പൊതുമരാമത്ത് തുടങ്ങിയ മേഖലകളിലാണ് സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിന് ധനമന്ത്രി കൂടുതല്‍ ഊന്നല്‍ നല്‍കിയത്. ഐടി, ടൂറിസം മേഖലകളിലെ വികസനത്തിനായി മുതല്‍മുടക്കുന്ന സ്വകാര്യനിക്ഷേപകരുടെ സുരക്ഷയ്ക്കായി നിയമനിര്‍മ്മാണം നടത്തുമെന്നും ബജറ്റില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് 40 കോടി വകയിരുത്തിയ ബജറ്റില്‍ വിദ്യഭ്യാസസ്ഥാപനങ്ങള്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടു കൂടി തുടങ്ങും എന്നും പറയുന്നു.
പ്രവാസി കേരളീയരില്‍ നിന്ന് സ്വരൂപിക്കുന്ന തുക ഉപയോഗിച്ച് വ്യവസായ വികസന നിധി രൂപീകരിക്കും. നഷ്ടത്തിലോടുന്ന പൊതുമേഖലയെ രക്ഷിക്കുന്നതിനായിട്ടായിരിക്കും ഈ നിധി ഉപയോഗിക്കുക. ബേക്കല്‍ സ്വകാര്യപങ്കാളിത്തത്തോടെ വികസിപ്പിക്കുമെന്നും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.
കേരളത്തിന്റെ വ്യാവസായിക അടിത്തറയായ വിനോദസഞ്ചാരത്തിന്റെ വികസനത്തിന് 39.66 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതില്‍ 58 ശതമാനം അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഉപയോഗിക്കുക. സ്വകാര്യ മേഖലയുടെ പരമാവധി പങ്കാളിത്തം ഈ മേഖലയില്‍ ഉറപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. കോവളം, വേമ്പനാട് എന്നിവിടങ്ങളില്‍ ടൂറിസം ഹെറിറ്റേജ് വില്ലേജുകള്‍ രൂപീകരിക്കും. തെന്മല ഇക്കോ ടൂറിസം പദ്ധതി ഈ സാമ്പത്തികവര്‍ഷം പൂര്‍ത്തിയാക്കും.
കേരളത്തിലെ ഐടി വികസനത്തിനായി 49.5 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കൊച്ചിയെ ആസ്ഥാനമാക്കി കേരളത്തില്‍ ഐടി വികസിപ്പിക്കാനാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്.












Click it and Unblock the Notifications