സ്വകാര്യമേഖലയ്ക്ക് പ്രാമുഖ്യം നല്‍കുമ്പോള്‍
തിരുവനന്തപുരം: സ്വകാര്യമേഖലയ്ക്ക് വമ്പിച്ച പ്രാധാന്യമാണ് പുതുക്കിയ ബജറ്റില്‍ നല്‍കിയിരിക്കുന്നത്. കാശില്ലാതെ വലയുന്ന സര്‍ക്കാരിന് സ്വകാര്യമേഖലയുടെ നിക്ഷേപം അനുഗ്രഹമാകുമെങ്കിലും സ്വകാര്യമേഖലയില്‍ നിന്നും കിട്ടാവുന്ന നികുതി വരവില്‍ കുറവുണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് ഒരു കാരണം സ്വകാര്യമേഖലയില്‍ നിന്നുള്ള നികുതി വരുമാനത്തിലുണ്ടായ കുറവാണെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ കാണാം. 2000-2001ല്‍ പിരിഞ്ഞുകിട്ടിയ 4363 കോടി രൂപയില്‍ 3150 കോടി രൂപ പൊതുമേഖലാ സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനികള്‍ എന്നിവയില്‍ നിന്നും പിരിഞ്ഞുകിട്ടിയതാണെന്ന് 2000-2001ലെ 'ഇക്കണോമിക്ക് റിവ്യു' യില്‍ പറയുന്നു. അതേസമയം സ്വകാര്യമേഖലയില്‍ നിന്നും പിരിഞ്ഞുകിട്ടിയത് 1213 കോടി രൂപ മാത്രമാണ്.
1995-96ല്‍ സ്വകാര്യമേഖലയില്‍ നിന്ന് 1185 കോടി രൂപ ലഭിച്ചപ്പോള്‍ പൊതുമേഖലയില്‍ നിന്നും ലഭിച്ചത് 1100 കോടി രൂപയാണ്. പിന്നീട് പൊതുമേഖലയുടെ വരുമാനം പടിപടിയായി ഉയര്‍ന്ന് 3150 കോടി രൂപയിലെത്തിയപ്പോള്‍ സ്വകാര്യമേഖലയില്‍ നിന്നുള്ള വരവ് കാര്യമായി വര്‍ധിച്ചില്ല.
സാമ്പത്തിക മാന്ദ്യമാണ് ഇതിന് കാരണമായി ചിലര്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ പുത്തന്‍ സാമ്പത്തിക നയത്തിന്റെ ഫലമെന്നോണം ഉണ്ടായ കടുത്ത മത്സരത്തില്‍ കൂടുതല്‍ ക്ഷീണമുണ്ടായത് പൊതുമേഖലയ്ക്കാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നിട്ടും പൊതുമേഖലയില്‍ നിന്നുള്ള നികുതി വരുമാനം വര്‍ധിച്ചതും സ്വകാര്യമേഖലയില്‍ നിന്നുള്ള നികുതി കുറഞ്ഞതും വന്‍ തോതില്‍ നികുതി വെട്ടിപ്പ് നടന്നതുകൊണ്ടാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്വകാര്യമേഖലയിലെ നികുതി ഒഴിവാക്കലുകളും വെട്ടിപ്പുകളും ഒരു പരിധി വരെ തടയുകയും കുടിശ്ശിക യഥാസമയം പിരിച്ചെടുക്കുകയും ചെയ്താല്‍ പ്രതിവര്‍ഷം 1420 കോടി രൂപ അധികസമാഹരണം നടത്താം.
മുല്യവര്‍ധിത നികുതി നടപ്പാക്കുന്നതോടെ വെട്ടിപ്പുകള്‍ പതിന്മടങ്ങ് വര്‍ധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനാല്‍ സ്വകാര്യമേഖലയെ ഇരുകൈയും നീട്ടി സ്വീകരിക്കുമ്പോള്‍ നികുതി വെട്ടിപ്പ് തടയാനുള്ള നടപടികള്‍ കൂടി സ്വീകരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന വരുമാനം കിട്ടില്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.












Click it and Unblock the Notifications