പ്രധാനപ്രശ്നം കശ്മീര്‍ : മുഷാറഫ്
ദുബായ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രധാന തര്‍ക്കവിഷയം കശ്മീര്‍ തന്നെയാണെന്ന് പാക് പ്രസിഡന്റ് മുഷാറഫ്. ദുബായില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'ഗള്‍ഫ് ന്യൂസ് ' എന്ന പത്രത്തില്‍ ജൂലായ് 13 വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച മുഷാറഫ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കശ്മീരിലെ നിയന്ത്രണരേഖ ഒരു പ്രശ്നം തന്നെയാണ്. ഈ നിയന്ത്രണരേഖയെ സ്ഥിരം അതിര്‍ത്തിയായി സ്വീകരിക്കാന്‍ കഴിയില്ല. ഇപ്പോഴത്തെ നിയന്ത്രണരേഖയെ സ്ഥിരം അതിര്‍ത്തിയായി സ്വീകരിക്കാന്‍ പാകിസ്ഥാനില്‍ ആര്‍ക്കും കഴിയില്ല. നിയന്ത്രണരേഖ ഒരു പ്രശ്നമാണ്. അല്ലാതെ പരിഹാരമല്ല. ഇത് പരിഹാരമായി ഉയര്‍ത്തിക്കാട്ടാനാണ് ഇന്ത്യയുടെ ശ്രമമെങ്കില്‍ തന്റെ ഇന്ത്യയിലേക്കുള്ള യാത്ര നീട്ടിവയ്ക്കാനും മടിയ്ക്കില്ലെന്ന് മുഷാറഫ് അഭിമുഖത്തില്‍ പറഞ്ഞു.
നിയന്ത്രണരേഖയുടെ പ്രശ്നത്തിന് പടിപടിയായുള്ള പരിഹാരമാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നത്. ആള്‍ പാര്‍ട്ടി ഹുറിയത്ത് കോണ്‍ഫറന്‍സിനെ ചായസല്ക്കാരത്തിന് ക്ഷണിച്ച നടപടിയെയും അദ്ദേഹം ന്യായീകരിച്ചു. കശ്മീരികളെ, ഹുറിയത്ത് കോണ്‍ഫറന്‍സിനെ കൂടെക്കൊണ്ടുപോകണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു ഒരു ചോദ്യത്തിന് മുഷാറഫിന്റെ മറുപടി.
കശ്മീര്‍ പ്രശ്നത്തില്‍ മൂന്നു വിഭാഗക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്- ഇന്ത്യക്കാര്‍ , പാകിസ്ഥാന്‍കാര്‍ , പിന്നെ കശ്മീരികളും. ഇതില്‍ ഹുറിയത്തിനെ പ്രതിനിധീകരിക്കുന്നവരാണ് കശ്മീരികള്‍. കശ്മീര്‍ പ്രശ്നത്തിന് എന്തെങ്കിലും പുരോഗതി വേണമെങ്കില്‍ കശ്മീരീകളെ കൂടി ചര്‍ച്ചയില്‍ പങ്കെടുപ്പിക്കണമെന്നാണ് തന്റെ അഭിപ്രായം.
ആഗ്രയില്‍ നടക്കുന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഉടനെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു ആണവായുധയുദ്ധം നടക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയുണ്ടാക്കിയ സിംലാ കരാറും ലാഹോര്‍പ്രഖ്യാപനവും പരാജയപ്പെട്ടത് ചര്‍ച്ചയില്‍ കശ്മീരികളെ കൂടി ഉള്‍പ്പെടുത്താത്തതുകൊണ്ടാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉണ്ടാക്കിയ എല്ലാ ഉടമ്പടികളും കരാറുകളും താന്‍ വായിച്ചുനോക്കിയെന്നും അതിലൊന്നും 'കശ്മീര്‍' ഒരു പ്രശ്നമാണെന്ന് പറഞ്ഞിട്ടില്ലെന്നും മുഷാറഫ് പറഞ്ഞു.
മൂന്നു ദിവസത്തെ സന്ദര്‍ശനാര്‍ത്ഥം ജൂലായ് 14 ശനിയാഴ്ച ഇന്ത്യയിലേക്കു തിരിക്കാന്‍ പോകുന്നതിന് തൊട്ടുമുമ്പ് പ്രസിദ്ധീകരിച്ച മുഷാറഫിന്റെ ഈ അഭിമുഖം വിവാദമായിരിക്കുകയാണ്. ഹുറിയത്തിനെ ചായസല്ക്കാരത്തിന് ക്ഷണിച്ചതിനെ വിമര്‍ശിക്കുകയും ഇന്തോ-പാക് ഉച്ചകോടിയുടെ പ്രധാന ചര്‍ച്ചാവിഷയം കശ്മീരല്ലെന്ന് പ്രസ്താവിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാരിന് നേരെ ഒട്ടേറെ ചോദ്യമുയര്‍ത്തിയിരിക്കുകയാണ് മുഷാറഫിന്റെ ഈ അഭിമുഖം.