കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഷാറഫ് ആഗ്രയിലേക്ക്; ഉച്ചകോടി ഇന്ന്

  • By Staff
Google Oneindia Malayalam News

ദില്ലി: ചരിത്ര ഉച്ചകോടിക്കായി പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫ് ആഗ്രയിലേക്ക് പുറപ്പെട്ടു. ജൂലായ് 15 ഞായറാഴ്ച രാവിലെ ദില്ലിയില്‍ നിന്ന് ഭാര്യ സേബ, 19 അംഗ പ്രതിനിധി സംഘം എന്നിവരുടെ അകമ്പടിയോടെ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് മുഷാറഫ് ആഗ്രയിലേക്കുള്ള യാത്ര ആരംഭിച്ചത്.

ആഗ്രയില്‍ ഇന്ത്യന്‍ സമയം രാവിലെ 9.40ന് മുഷാറഫ് ഇറങ്ങും. തുടര്‍ന്ന് അദ്ദേഹം താമസിക്കുന്ന അമര്‍വിലാസ് ഹോട്ടലിലേക്ക് പോകും. 11.30 ആകുമ്പോഴേക്കും അദ്ദേഹം ഉച്ചകോടി നടക്കുന്ന ആഗ്രയിലെ ജേപീ ഹോട്ടലില്‍ എത്തും. ഇതിനകം തന്നെ ആഗ്രയില്‍ എത്തിക്കഴിഞ്ഞ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഹോട്ടലില്‍ അദ്ദേഹത്തെ സ്വീകരിക്കും.

പ്രധാനമന്ത്രി ശനിയാഴ്ച തന്നെ ആഗ്രയില്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്. ശനിയാഴ്ച രാത്രി 11.45ന് ഖേരായ് വിമാനത്താവളത്തില്‍ ഇറങ്ങിയ വാജ്പേയിയെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ വിഷ്ണു കാന്ത് ശാസ്ത്രിയും മുഖ്യമന്ത്രി രാജ്നാഥ് സിംഹും ചേര്‍ന്ന് സ്വീകരിച്ചു. ഉച്ചകോടി നടക്കുന്ന ജേപീസ് ഹോട്ടലില്‍ തന്നെയാണ് വാജ്പേയി താമസിക്കുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ബ്രജേഷ് മിശ്രയും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

ജേപീ ഹോട്ടലില്‍ രാവിലെ 11.30ന് മുഷാറഫ് എത്തുന്നതോടെ തന്നെ ഉച്ചകോടിക്കുള്ള തുടക്കമാകും. ആദ്യഘട്ടം സംഭാഷണങ്ങള്‍ക്കു ശേഷം ഉച്ചഭക്ഷണം. വൈകുന്നേരം നാല് മണിയാകുമ്പോഴേക്കും സംഭാഷണം അവസാനിക്കും.

സംഭാഷണത്തിനു ശേഷം മുഷാറഫ് അമര്‍വിലാസ് ഹോട്ടലിലേക്ക് തിരിച്ചുപോകും. തുടര്‍ന്ന് പത്നിയോടൊപ്പം ലോകത്തെ മഹാത്ഭുതങ്ങളിലൊന്നൊയ താജ്മഹല്‍ സന്ദര്‍ശിക്കും. അതോടെ താജ്മഹല്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ പാകിസ്ഥാന്‍ നേതാവായിത്തീരും മുഷാറഫ്.

വൈകുന്നേരം ആറ് മണിയോടെ ജേപീ ഹോട്ടലില്‍ വാജ്പേയിയും മുഷാറഫും വീണ്ടും കണ്ടുമുട്ടും. രാത്രി എട്ടു മണിക്ക് ഇരു നേതാക്കളും ജേപീ ഹോട്ടലില്‍ നടക്കുന്ന ഒരു സാംസ്കാരിക പരിപാടിയില്‍ പങ്കെടുക്കും. അതിനു ശേഷം ഗവര്‍ണര്‍ വിഷ്ണു കാന്ത് ശാസ്ത്രി നല്‍കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കുന്നതോടെ ഇരു നേതാക്കളുടെയും ഞായറാഴ്ചയിലെ പരിപാടികള്‍ക്ക് തിരശ്ശീല വീഴും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X