ഒത്തുതീര്‍പ്പിലെത്താത്തത് നിരാശയുണ്ടാക്കി
ആഗ്ര: ആഗ്രാപ്രഖ്യാപനത്തെ കുറിച്ച് ഇരുവിഭാഗങ്ങളും തമ്മില്‍ ഒത്തുതീര്‍പ്പിലെത്താനാവാതെ പോയത് നിരാശയുണ്ടാക്കിയെന്ന് വിദേശകാര്യമന്ത്രി ജസ്വന്ത് സിംഗ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച ഒരു വിഷയത്തില്‍ മാത്രം ഒതുക്കാനാവില്ല.
സംയുക്ത പ്രസ്താവന നടത്താന്‍ ആരാണ് തടസ്സമുണ്ടാക്കിയത് എന്ന് ഇനി വിശദീകരിക്കേണ്ട ആവശ്യം ഇല്ല. എന്നാല്‍ ഒരു ഒത്തുതീര്‍പ്പിലെത്താന്‍ ഇന്ത്യ ആവുന്നത് ശ്രമിച്ചു.
കശ്മീരടക്കമുള്ള എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുക എന്നതാണ് ഇന്ത്യയുടെ നയം. കശ്മീര്‍ പ്രശ്നമാണ് ഏറ്റവും പ്രധാനമെന്നാണ് പാകിസ്താന്റെ നിലപാട്. അതിനോട് ഇന്ത്യക്ക് യോജിപ്പില്ല.ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിശ്വാസം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ തുടരും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇത് ഏറെ സഹായിക്കുമെന്നാണ് കരുതുന്നത്. ജസ്വന്ത്സിംഗ് പറഞ്ഞു. ജൂലായ് 17 ചൊവാഴ്ച ആഗ്രയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകള്‍ കൂട്ടായോ മാധ്യമങ്ങളിലൂടെയോ നടത്താനാവുമെന്ന് ഇന്ത്യ കരുതുന്നില്ലെന്ന് ജസ്വന്ത് സിംഗ് പറഞ്ഞു.
പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി വാജ്പേയിയെ ക്ഷണിച്ചിട്ടുണ്ടെന്നും ക്ഷണം സ്വീകരിച്ചിട്ടുണ്ടെന്നും ജസ്വന്ത് അറിയിച്ചു. വാജ്പേയിയുടെ പാക് സന്ദര്‍ശനത്തിനുള്ള തീയതിയും മറ്റും തീരുമാനിക്കാനിരിക്കുന്നതേയുള്ളൂ.
നിയന്ത്രണ രേഖയില്‍ സമാധാനം നിലനിറുത്തുകയാണ് ആവശ്യം. കശ്മീരിലേക്ക് തീവ്രവാദികളെ കടത്തിവിടുന്നത് പാകിസ്താന്‍ തടയണം. നിയന്ത്രണരേഖയില്‍ പൂര്‍ണ്ണ സമാധാനമാണെന്ന് അഭിപ്രായമില്ല. അവിടത്തെ പ്രശ്നങ്ങളെ ശക്തിയായി നേരിടുക തന്നെ ചെയ്യും. ജസ്വന്ത് സിംഹ് പറഞ്ഞു.
ആഗ്രയില്‍ വാര്‍ത്താ സമ്മേളനം നടത്താന്‍ മുഷാറഫിനെ അനുവദിച്ചില്ല എന്ന വാര്‍ത്ത ശരിയല്ല. സുരക്ഷാ പ്രശ്നങ്ങള്‍ കാരണമാണ് വാര്‍ത്താ സമ്മേളനം വേണ്ടെന്നുവെച്ചത്. സുരക്ഷാക്രമീകരണങ്ങള്‍ നടത്താന്‍ ഒന്നര മണിക്കൂറിലേറെ സമയം വേണമെന്നുള്ളതുകൊണ്ട് വാര്‍ത്താ സമ്മേളനം വേണ്ടെന്നു വെക്കുകയായിരുന്നു.
നിയന്ത്രണരേഖ അതിക്രമിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നയം പാക്കിസ്ഥാന്‍ ഒഴിവാക്കണമെന്ന് ജസ്വന്ത് ആവശ്യപ്പെട്ടു.