പാകിസ്ഥാന്‍ പ്രതിരോധച്ചെലവു കുറച്ചു
ഇസ്ലാമബാദ്: പ്രതീക്ഷിച്ചതുപോലെ തന്നെ പാകിസ്ഥാന്‍ പ്രതിരോധാവശ്യങ്ങള്‍ക്കുള്ള ഇറക്കുമതിച്ചെലവ് ഗണ്യമായ തോതില്‍ വെട്ടിക്കുറച്ചു. 2000-2001 വര്‍ഷത്തേക്ക് വെറും 2479.40 കോടി മാത്രമാണ് ഇക്കുറി പാകിസ്ഥാന്‍ പ്രതിരോധാവശ്യങ്ങള്‍ക്കുള്ള ആയുധം ഇറക്കുമതി ചെയ്യാന്‍ നീക്കിവച്ചിരിക്കുന്നത്. 1996-97 കാലഘട്ടത്തില്‍ ഇത് 4604.60 കോടി രൂപയായിരുന്നു.
'ബിസിനസ് റെക്കോര്‍ഡര്‍' എന്ന ദിനപത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ചെലവ് ഏതാണ്ട് പകുതിയായിത്തന്നെ വെട്ടിക്കുറച്ചിരിക്കുകയാണ്. ആയുധശേഖരം കുന്നുകൂട്ടാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഭാരിച്ച തുക ചെലവഴിച്ചിരുന്ന പാകിസ്ഥാന്റെ നയംമാറ്റം വളരെ വ്യക്തമാണ്.
പ്രതിരോധ ബജറ്റ് വെട്ടിക്കുറക്കാന്‍ അന്താരാഷ്ട ധനകാര്യ ഏജന്‍സികളുടെ ഭാഗത്തു നിന്നുള്ള അമിതമായ സമ്മര്‍ദ്ദം കാരണം പാകിസ്ഥാന്‍ അതിന് വഴങ്ങിയേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. 1998 മെയ് മാസത്തില്‍ പാകിസ്ഥാന്‍ നടത്തിയ ആണവപരീക്ഷണത്തിന് ശേഷം അന്താരാഷ്ട്രസമൂഹം പാകിസ്ഥാനുമേല്‍ ഉപരോധമേര്‍പ്പെടുത്തിയതിനാല്‍ പാകിസ്ഥാന്‍ പ്രതിരോധച്ചെലവ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കുറച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് പാക് ധനമന്ത്രാലയത്തിലെ ഒരു ഉന്നതവക്താവിനെ ഉദ്ധരിച്ചുകൊണ്ട് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു . 1998-99 ല്‍ സൈന്യം അവരുടെ ബജറ്റ് നീക്കിയിരിപ്പില്‍ നിന്നും 1380 കോടി സര്‍ക്കാരിന് തിരിച്ചു നല്കിയെന്നും ഈ വക്താവ് പറഞ്ഞു.
കശ്മീരില്‍ ജിഹാദ് സംഘടിപ്പിക്കുന്നതിന് തീവ്രവാദികളെ ആയുധവല്ക്കരിക്കാനും മറ്റുമാണ് പാകിസ്ഥാന്‍ പ്രതിരോധച്ചെലവിന്റെ നല്ലൊരു പങ്കു ചെലവഴിക്കുന്നതത്രെ. കനത്ത പ്രതിരോധച്ചെലവ് പാകിസ്ഥാന്റെ ഖജനാവിന് നല്ല ഭാരമുണ്ടാക്കിയിരിക്കുന്നു.
കശ്മീര്‍ പ്രശ്നം എങ്ങിനെയെങ്കിലും പരിഹരിച്ച് ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കുക വഴി ആയുധച്ചെലവ് വെട്ടിക്കുറക്കുക എന്നതായിരുന്നു മുഷാറഫ് ആഗ്ര ഉച്ചകോടിക്കു വഴങ്ങിയതിനു പിന്നിലെന്നും വ്യാഖ്യാനിക്കപ്പെട്ടിരുന്നു. മുഷാറഫിനെ സംബന്ധിച്ചിടത്തോളം പ്രതിരോധച്ചെലവുമൂലം കടക്കെണിയിലേക്ക് വീണ പാകിസ്ഥാനെ രക്ഷിക്കുകയാണ് പ്രധാനമെന്ന് വന്നിരിക്കുന്നു.